ന്യൂയോര്‍ക്ക്: നോര്‍വേയുടെ മാഗ്നസ് കാള്സണ് ലോക ചെസ്സ് ചാമ്പ്യന്‍. തുടര്‍ച്ചയായ മൂന്നാം തവണയാണ് കാള്സണ് ചെസ്സിലെ ലോകചാമ്പ്യനാവുന്നത്. ഇത്തവണ റഷ്യയുടെ സെര്‍ജി കര്യാക്കിനെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കിരീടം നിലനിര്‍ത്തിയത്.
പ്ലേ ഓഫിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് കാള്‍സന്റെ വിജയം. തന്റെ 26-ാം ജന്മദിനത്തിലാണ് കിരീടനേട്ടമെന്നത് കാള്‍സന്റെ വിജയത്തിന് ഇരട്ടി മധുരം നല്കുന്നു.
ഫൈനലില്‍ 12 ഗെയിമുകളാണ് ഉണ്ടായിരുന്നത്. ഇത് പൂര്‍ത്തിയായപ്പോള്‍ ഇരു താരങ്ങളും ആറ് പോയിന്റ് വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം പ്ലേ ഓഫിലേക്ക് നീങ്ങിയത്. നാല മത്സരങ്ങളുടെ പ്ലേ ഓഫില്‍ ആദ്യ രണ്ട് പോരാട്ടങ്ങള്‍ സമനിലയില്‍ കലാശിച്ചു. എന്നാല്‍ അവസാന രണ്ട് കളികള്‍ കാള്സണ് ജയിച്ചതോടെ 9-7 എന്ന ക്രമത്തില്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു.
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ്മാസ്റ്ററെന്ന റെക്കോര്‍ഡ് സൂക്ഷിക്കുന്ന കാള്സണ് ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണ്. ഒമ്പതാം റാങ്കുകാരനായ റഷ്യന്‍ താരം കര്യാക്ക് എട്ടാം ഗെയിമില്‍ വിജയിച്ച് കാള്‍സണന്റെ സമ്മര്ദമേറ്റിയെങ്കിലും പത്താം ഗെയിമിലൂടെ നിലവിലെ ചാമ്പ്യന്‍ തിരിച്ചടിക്കുകയായിരുന്നു.
2013, 2014 വര്‍ഷങ്ങളില്‍ ഇന്ത്യന്‍ താരം വിശ്വനാഥന് ആനന്ദിനെ പരാജയപ്പെടുത്തിയാണ് കാള്സണ് ലോക ചാമ്പ്യനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: