തിരുവനന്തപുരം: കരസേനയുടെ ദക്ഷിണ ഭാരത് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗായി ലഫ്റ്റനന്റ് ജനറല്‍ ആര്.കെ.ആനന്ദ് ചെന്നൈയില്‍ ചുമതലയേറ്റു. കേരള, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ദക്ഷിണ ഭാരത് ഏരിയ. ലഫ്. ജനറല്‍ ജഗ്ബീര്‍ സിംഗില്‍ നിന്നുമാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. സ്ഥാനാരോഹണത്തിന് ശേഷം ലഫ്.ജനറല്‍ ആനന്ദ് യുദ്ധ സ്മാരകത്തില്‍ പുഷ്പക്രം സമര്‍പ്പിക്കുകയും രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.
കരസേനയില്‍ 1981-ല്‍ കമ്മീഷന് ചെയ്ത ലഫ്. ജനറല്‍ ആനന്ദ് ഡല്‍ഹി ഐഐടിയില്‍ നിന്നും എം.ടെക്ക്, മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എം.ഫില്‍, ഓസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിന്നും എംഎംഎസ് കോഴ്സുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കരസേനയില്‍ ടെക്നിക്കല്‍, ഇന്‍സ്ട്രക്ഷണല്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം കരസേനയുടെ എല്ലാ റിക്കാര്‍ഡ് ഓഫീസുകളിലും സ്ഥാപിതമായ ഈ-ലേണിംഗ്, ഓണ്‍ലൈന്‍ എക്സാമിനേഷന് ഓഫീസര്‍മാരുടെയും മറ്റ് സേനാംഗങ്ങളുടെയും ഡോക്കുമെന്റേഷന്‍ തുടങ്ങിയ പ്രോജക്ടുകള്‍ക്ക് രൂപം കൊടുത്തു.
മികച്ച സേവനത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ലഫ്.ആനന്ദിനെ ജനുവരി 1 ന് സിഗ്നല്‍ കോര്‍പ്സിന്റെ 59-ാം കേണല്‍ കമാന്‍ഡറായി തെരഞ്ഞെടുത്തിരുന്നു. ആര്‍ക്കിടെക്ടും പ്ലാനറുമായ അനുപമ ആനന്ദാണ് പത്നി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: