കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മേല്‍നോട്ടത്തിലുള്ള മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡിലെ മീഡിയ വണ്‍ ന്യൂസ് ചാനലില്‍ നിന്ന് 36 സ്ഥിരം ജീവനക്കാരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് നോട്ടീസ് നല്കി.
ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളിലെ വ്യവസ്ഥകള്‍ ലംഘിച്ചാണിത്. ചാനല്‍ തുടങ്ങുംമുമ്പ് നിയമിക്കപ്പെട്ടവര്‍ മുതല്‍ അഞ്ച് വര്‍ഷം വരെ സര്‍വീസുള്ള ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പ്രോഗ്രാം വിഭാഗം നിര്‍ത്തലാക്കുന്നു എന്ന കാരണം കാണിച്ചാണ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പിരിച്ചുവിടുന്നത്. വിഷ്വല്‍ എഡിറ്റേഴ്സിനെയും ക്യാമറമാന്മാരെയും അടക്കമുള്ളവരെയാണ് പുറത്താക്കുന്നത്. ഇവര്‍ക്ക് നല്കിയ നിയമന രേഖയില്‍ വിഷ്വല്‍ എഡിറ്റര്‍, ക്യാമറ പേഴ്സണ്‍ എന്നിങ്ങനെയാണ് തസ്തിക കാണിച്ചിരുന്നത്. വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും ഒരുമിച്ച് സംപ്രേഷണം ചെയ്യുന്നതിനിടയിലാണ് ഇപ്പോള്‍ ജീവനക്കാരെ പുറത്താക്കുന്നത്.
ജനുവരി ഒന്നു മുതല്‍ ജോലിക്ക് ഹാജരാകേണ്ടെന്നാണ് ഇന്നലെ നല്കിയ നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടാണ് പിരിച്ചുവിടലെന്ന് പത്രപ്രവര്‍ത്തക യൂണിയന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡിസംബര്‍ ആറിന് നടക്കാനിരിക്കുന്ന ചര്‍ച്ചയ്ക്ക് മുമ്പ് നടപടികളൊന്നും എടുക്കരുതെന്ന തീരുമാനമാണ് മീഡിയ വണ്‍ മാനേജ്മെന്റ് ലംഘിച്ചിരിക്കുന്നത്. എട്ട് പേരെ തല്‍സ്ഥിതി തുടരണമെന്ന് തീരുമാനമായതാണ്. ഇതാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
ജീവനക്കാരെ അന്യായമായി പിരിച്ചുവിടാനുള്ള നീക്കമാണ് മീഡിയ വണ്‍ മാനേജ്മെന്റ് തുടരുന്നതെങ്കില്‍ സമര പരിപാടികളുമായി പത്രപ്രവര്‍ത്തക യൂണിയന് മുന്നോട്ടുപോകുമെന്ന് കെയുഡബ്ലിയുജെ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെ.സി. റിയാസ്, വിപുല്‍നാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: