തിരുവനന്തപുരം: ചുരിദാര്‍ വിവാദത്തില്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാര്‍ഡിന് സസ്പെന്ഷന്. എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷാണ് ചുരിദാര്‍ ധരിച്ച് ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിര്‍ദ്ദേശം നടപ്പാക്കാതിരുന്ന വിനീഷ് എന്ന ഗാര്‍ഡിനെ സസ്പെന്‍ഡു ചെയ്തത്. എന്നാല്‍ രേഖാമൂലം ഉത്തരവ് ലഭിക്കാഞ്ഞതിനാല്‍ പൂര്‍വാചാരം പിന്തുടര്ന്ന് താന്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് വിനീഷ് വിശദീകരിച്ചു.
അഡ്വ റിയാ രാജിയുടെ ആവശ്യത്തിന്മേലാണ് ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിയുടെയും ഭരണസമിതി ചെയര്മാന് ജില്ലാ ജഡ്ജ് കൂടിയായ കെ. ഹരിപാലിന്റെയും നിര്‍ദ്ദേശം മറികടന്ന് ചുരിദാര്‍ ധരിച്ച സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ ഉത്തരവ് വാക്കാല്‍ പുറപ്പെടുവിച്ചതല്ലാതെ രേഖാമൂലം ഗാര്‍ഡുകള്‍ക്കോ ക്ഷേത്രജീവനക്കാര്‍ക്കോ നല്‍കിയിരുന്നില്ല. ഭക്തജനങ്ങളാകട്ടെ രൂക്ഷമായ എതിര്‍പ്പുമായി രംഗത്തെത്തി പടിഞ്ഞാറെ നടയിലെ റോഡ് ഉപരോധിച്ചു. ഇതോടെ വിഷയത്തിലിടപെട്ട ഭരണസമിതി ചെയര്മാന് എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇത് രേഖാമൂലം 11.30 ഓടെ സുരക്ഷാച്ചുമതല വഹിക്കുന്ന ഡിസിപി തമ്പി എസ്. ദുര്‍ഗാദത്തിനും ഗാര്‍ഡ് കമാന്‍ഡര്‍ കൂടിയായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ക്യാപ്റ്റന്‍ സുരേഷ് ബാബുവിനും ലഭിച്ചു.
രാവിലെ ഉപരോധസമരം ആരംഭിച്ച് എട്ടുമണിവരെ പടിഞ്ഞാറെനടയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിനീഷ് തനിക്ക് എക്സിക്യൂട്ടീവ് ഓഫീസറില്‍ നിന്ന് രേഖാമൂലം നിര്‍ദ്ദേശം ലഭിക്കാഞ്ഞതിനാല്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ പ്രവേശിപ്പിച്ചില്ല. ഇത് എക്സിക്യൂട്ടീവ് ഓഫീസറെ ചൊടിപ്പിച്ചു. തുടര്‍ന്ന് വിനീഷിനെ സസ്പെന്‍ഡു ചെയ്ത് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഗാര്‍ഡ് കമാന്‍ഡര്‍ കൂടിയായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ക്യാപ്റ്റന്‍ സുരേഷ്ബാബുവിനെ വിളിച്ചുവരുത്തി ശാസിക്കുകയും ചെയ്തു. ഭരണസമിതി ചെയര്‍മാന്റെ അല്ല തന്റെ ഉത്തരവുകളും നിര്‍ദ്ദേശങ്ങളുമാണ് പാലിക്കേണ്ടതെന്ന കര്‍ശന താക്കീതും നല്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഗാര്‍ഡുമാര്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ ബുധനാഴ്ച വൈകീട്ടു മുതല്‍ പ്രവേശിപ്പിച്ചു തുടങ്ങിയത്. ഭരണസമിതി ചെയര്‍മാന്റെ ഉത്തരവാണോ എക്സിക്യൂട്ടീവ് ഓഫീസറുടെ നിര്‍ദ്ദേശമാണോ പാലിക്കേണ്ടതെന്നറിയാതെ ക്ഷേത്രജീവനക്കാരും ഗാര്‍ഡുകളും കുഴങ്ങുകയാണ്.
അതേസമയം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍, കീഴ്പ്പതിവുകള്, പൂജകള്‍ എന്നിവയുടെ കാര്യത്തില്‍ മുഖ്യതന്ത്രി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂതിരിപ്പാടിനാണ് പരമാധികാരമെന്ന് 2015 ഒക്ടോബര്‍ 9 ലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു.
അതിനാല്‍ ചുരിദാര്‍ വിഷയത്തിലും തന്ത്രിയുടെ നിലപാടാണ് നടപ്പാക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: