കണ്ണൂര്‍: കളളപ്പണവും കളളനോട്ടും കണ്ടെത്തുന്നതിനായി 1000,500 രൂപാ നോട്ടുകള്‍ അസാധുവാക്കിയ ശേഷം ആദ്യമായെത്തിയ ശമ്പള ദിനമായ ഇന്നലെ ശമ്പളവും പെന്‍ഷനും വാങ്ങുന്നതിനായി എത്തിയ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും നീണ്ടനിര .ഇന്നലെ രാവിലെ മുതല്‍ത്തന്നെ ട്രഷറികള്‍ക്കും ബേങ്കുകള്‍ക്കും മുന്നില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഒട്ടുമിക്ക സ്ഥലത്തും വലിയ പരാതികളില്ലാതെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ സാധിച്ചു. രാവിലെ എഴ് മുതല്‍ കലക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയുടെ മുന്നില്‍ ഉള്‍പ്പെടെ ജില്ലയിലെ ഒട്ടുമിക്ക ട്രഷറികള്‍ക്കു മുന്നിലും പെന്ഷന് വാങ്ങാനുള്ളവരുടെ നീണ്ട നിരയാണുണ്ടായത്. രാവിലെ ഒന്‍പത് മുതല്‍ പെന്‍ഷന്‍കാര്‍ എത്തിയെങ്കിലും പലയിടത്തും പൈസ എത്താന്‍ വൈകിയതിനാല്‍ പെന്ഷന് വിതരണം വൈകി. കണ്ണൂര്‍ ട്രഷറിയില്‍ പണം ഉണ്ടായിരുന്നിട്ടും രാവിലെ ടോക്കണ്‍ നല്‍കാനോ പണം നല്‍കാനോ അധികൃതര്‍ തയ്യാറായില്ലെന്ന് പരാതി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് ട്രഷറി പരിസരത്ത് ചെറിയതോതില്‍ ബഹളവും പെന്ഷന് വാങ്ങാനെത്തിയവരും ട്രഷറി ജീവനക്കാരും വാക്കേറ്റവും ഉണ്ടായി.
കണ്ണൂര്‍ സബ് ട്രഷറിയില്‍ അയ്യായിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 8800 പെന്‍ഷന്‍കാര്‍ക്കുമാണ് പണം വിതരണം ചെയ്യേണ്ടത്.ജില്ലയിലെ പത്ത് ട്രഷറികളിലായി ഏഴര കോടി രൂപ വിതരണം ചെയ്യേണ്ടതുണ്ട്. എസ്ബി ഐ, എസ്ബിടി തുടങ്ങിയ ബേങ്കുകളാണ് ട്രഷറികളില്‍ പണം വിതരണം ചെയ്തത് . ഇന്നലെ രാവിലെയോടെയാണ് ട്രഷറിയില്‍ പണം ലഭ്യമായി തുടങ്ങിയത്. കണ്ണൂര്‍ ജില്ലാ ട്രഷറിയിലേക്ക് 80 കോടി രൂപ ഇന്നലെ ലഭിച്ചു. ശ്രീകണഠാപുരം, പയ്യന്നൂര്‍, തളിപറമ്പ്, ആലക്കോട്, ചക്കരക്കല്ല്, ചെറുപുഴ, പഴയങ്ങാടി ട്രഷറികളിലെല്ലാം ആവശ്യത്തിന് പണം ലഭിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.
ജില്ലയിലെ ട്രഷറി വഴി ശബളം പറ്റുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രാവിലെ മുതല്‍ ട്രഷറിയില്‍ നിന്നും ടോക്കണ്‍ വാങ്ങി തിരികെ ജോലിയില്‍ കയറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ ട്രഷറികളില്‍ ഇന്നലെ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: