ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടാകാം എന്നാല്‍ അതിന്റെ ദീര്‍ഘകാലത്തേയ്ക്കുള്ള ഗുണങ്ങള്‍ വളരെ വലുതാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
വലിയ ജനസംഖ്യയുള്ള രാജ്യത്ത് ക്യൂ ഉണ്ടാകുന്നത് സ്വാഭാവികമാണെന്ന് ബാങ്ക്, എടിഎം കൗണ്ടറുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവിനെ കുറിച്ച് പ്രതികരിച്ച് ധനമന്ത്രി വ്യക്തമാക്കി.
നോട്ട് നിരോധനം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ ജെയ്റ്റ്ലി പുതിയ നോട്ടുകളില്‍ സുരക്ഷയൊരുക്കുന്നത് സമയമെടുക്കുന്ന ജോലിയാണെന്നും പ്രതികരിച്ചു. എന്നാല്‍ ആര്‍ബിഐ വേഗത്തില്‍ കറന്‍സികള്‍ ലഭ്യമാക്കുന്നുണ്ടെന്നും രാജ്യത്തെ 90 ശതമാനം എടിഎമ്മുകളിലും പുതിയ 500, 2000 നോട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
മാറ്റം സ്വീകരിക്കാത്ത ഒരു വിഭാഗം എന്നും ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. കളര്‍ ടിവി ഇന്ത്യയില്‍ കൊണ്ടുവരുന്നതിനെതിരേയും രാജ്യത്ത് ഒരു വിഭാഗം നിലപാടെടുത്തിട്ടുണ്ട്. ഇപ്പോഴത്തെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരേയും വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഇക്കൂട്ടരാണെന്ന് ജെയറ്റ്ലി പറഞ്ഞു.
പാക്കിസ്ഥാനുമായി സമാധാനം പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടികളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരുന്നത്. എന്നാല്‍ ഉറി, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളിലൂടെയാണ് പാക്കിസ്ഥാന് മറുപടി നല്‍കിയതെന്നും അരുണ്‍ ജെയറ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: