മുംബൈ: മുംബൈയിലെ കുര്‍ള വിദ്യവിഹാര്‍ സിഗ്നല്‍ ക്യാബിനിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം താറുമാറായി. പല ദീര്‍ഘദൂര ട്രയിനുകളും വൈകിയാണ് ഓടുന്നത്. തീപിടുത്തത്തെ തുടര്‍ന്ന് മുംബയ് സിഗ്നല്‍ ക്യാബിനിലെ കേബിളുകള്‍ പൂര്‍ണമായും കത്തിനശിച്ചു.
ഏറെ പണിപ്പെട്ടാണ് തീയണച്ചത്. സിഗ്നല്‍ സംവിധാനം തകരാറിലായതോടെ മുംബൈയിലൂടെ കടന്നുപോകുന്ന ട്രയിനുകള്‍ ഒരു മണിക്കൂറോളം നിര്‍ത്തിവയ്ക്കുകയായിരുന്നു. ലോക്കല്‍ സര്‍വീസുകളും ദീര്‍ഘദൂര സര്‍വീസുകളും വൈകിയോടിയത് യാത്രക്കാരെ വലച്ചു. ജോലിസ്ഥലങ്ങളിലേക്കും വ്യവസായ ശാലകളിലേക്കും ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമൊക്കെ പോകേണ്ടവര്‍ സമയത്തിനു ട്രെയിന്‍ കിട്ടാതെ കുഴങ്ങി.
അര്‍ധ രാത്രിയോടെ പിടിച്ച തീ ഉടന്‍ അണയ്ക്കാനായെങ്കിലും നാലോളം സിഗ്നലുകളില്‍ അറ്റകുറ്റപ്പണികള്‍ വേണ്ടി വന്നു. കമ്പ്യൂട്ടര്വത്കൃതങ്ങളായ ഇവ മനുഷ്യപ്രയത്നത്താല്‍ പ്രവര്‍ത്തിപ്പിക്കേണ്ടി വന്നതിനാലാണു ട്രെയ്നുകള്‍ വൈകുന്നത്. പ്രതിദിനം ഏഴു ദശലക്ഷം മുംബൈവാസികളാണു ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്. ഇതില്‍ നാലു ദശലക്ഷം പേരും ആശ്രയിക്കുന്ന മെയിന്‍ സെന്‍ട്രല്‍ ലൈനിലാണു കുഴപ്പം. മുഖ്യ റെയില്‍വേ ടെര്‍മിനല്‍ സി.എസ്.ടി സ്റ്റേഷന് ഉള്‍പ്പെടുന്ന ലൈനാണിത്.
സി.എസ്.ടിയെ കല്യാണ്‍, ഡോംബിവാലി, താനെ തുടങ്ങിയ സബര്‍ബന്‍ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന ലൈനുകളെയെല്ലാം ഗതാഗത തടസം ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: