കൊച്ചി: ഭിക്ഷാടന മാഫിയയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡിസിപി അരുള്‍ ആര്.ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഇരുപത് അംഗ സംഘമാണ് കേസ് അന്വേഷിക്കുക. കൊച്ചി നഗരത്തിന്റെ പലയിടങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് ഈ നടപടി.
ഇതുവരെ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ ബാങ്ക് ഇടപാടുകളെ കുറിച്ചും അന്വേഷിക്കും. ഭിക്ഷാടകര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളിലും പ്രത്യേക പരിശോധനകള്‍ നടത്തും. എന്നാല്‍ കുട്ടികളെ കേന്ദ്രീകരിച്ച് സംഘടിത നീക്കമില്ലെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും എറണാകുളം റേഞ്ച് ഐ.ജി എസ്.ശ്രീജിത് അറിയിച്ചു.
അടുത്ത കാലത്ത് ഉയര്‍ന്ന മുഴുവന്‍ പരാതികളെക്കുറിച്ചും വിശദമായി പരിശോധിക്കും. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വലിയ റാക്കറ്റ് നഗരത്തില്‍ എത്തിയതായി സൂചനയില്ല. എന്നാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഐജി പറഞ്ഞു.
കഴിഞ്ഞ ദിവസം പള്ളുരുത്തിയില്‍ അഞ്ചു വയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ ആന്ധ്രാ സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: