ന്യൂദല്‍ഹി: നോട്ട് റദ്ദാക്കിയതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ച് ബിജെപി. രാജസ്ഥാനിലെ പഞ്ചായത്ത്, മുന്‍സിപ്പല്‍ സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മുന്നിലെത്തി. ആകെയുള്ള 37 സീറ്റില്‍ പത്തൊമ്പതും സംസ്ഥാനം ഭരിക്കുന്ന ബിജെപി നേടി. കോണ്‍ഗ്രസിന് 14 സീറ്റ് ലഭിച്ചു.
പഞ്ചായത്തില്‍ 24 സീറ്റുകളില്‍ പന്ത്രണ്ടിലും ബിജെപി ജയിച്ചു. കോണ്‍ഗ്രസ് പത്തും സ്വതന്ത്രര്‍ രണ്ടും സീറ്റുകള്‍ നേടി. മൂന്ന് ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ ബിജെപി രണ്ടെണ്ണത്തില്‍ (ബന്‍ശ്വര, ഭില്‍വര) വിജയിച്ചു. കോണ്‍ഗ്രസിന് ഒരു സീറ്റാണ് (ജലോര്‍) ലഭിച്ചത്. പത്ത് മുന്‍സിപ്പല്‍ സീറ്റുകളില്‍ ബിജെപി അഞ്ച് സീറ്റില്‍ ജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മൂന്നിലൊതുങ്ങി. രണ്ട് സീറ്റ് സ്വതന്ത്രര്‍ നേടി. നവംബര്‍ 29നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
നോട്ട് റദ്ദാക്കിയത് ജനങ്ങളെ ദുരിതത്തിലാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍. മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ 147 മുനിസിപ്പാലിറ്റികളില്‍ 51 എണ്ണത്തില്‍ വിജയിച്ച് ബിജെപി മുന്നിലെത്തിയിരുന്നു. തുടര്‍ന്ന് ഗുജറാത്തിലും മികച്ച വിജയം നേടി. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തിയതിനൊപ്പം വോട്ട് ശതമാനം ഉയര്‍ത്താനും സാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: