ശബരിമല: ക്ഷേത്രപരിസരത്തുള്ള വനാന്തരങ്ങളില്‍ രണ്ട് കടുവകളുണ്ടെന്ന് സ്ഥിരീകരിച്ചതായി വനപാലകര്‍. മൃഗങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വനത്തില്‍ സ്ഥാപിച്ച ക്യാമറകളിലാണ് ഇവയുടെ ചിത്രങ്ങള്‍ പകര്‍ന്നിട്ടുള്ളത്.
രണ്ടിടത്തായി കണ്ട കടുവ ഒന്നുതന്നെയാണോയെന്ന വിദഗ്ദപരിശോധനയ്ക്ക് ശേഷമാണ് രണ്ടു ചിത്രങ്ങളും രണ്ട് കടുവകളുടേതെന്ന് ഉറപ്പിച്ചത്. ശബരിമല ക്ഷേത്രത്തിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് രണ്ട് കടുവകളെയും കണ്ടെത്തിയത്. കൊന്നയ്ക്കാമേട്, ഓടാംപ്ലാവ് എന്നിവിടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ചിത്രത്തിന് പുറമേ കടുവയുടെ കാഷ്ടവും കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. വണ്ടിപ്പെരിയാര്‍ സത്രത്തിനും ഉപ്പുപാറയ്ക്കും മദ്ധ്യേ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രണ്ട് ആനക്കുട്ടികളെയും രണ്ട് കാട്ടുപോത്തിനെയും കടുവ അടിച്ച് കൊന്നതായും വനപാലകര്‍ കണ്ടെത്തിയിരുന്നു.
കടുവകളുടെ പുതിയ കണക്കെടുപ്പ് ഇപ്പോള്‍ നടന്നുവരുകയാണ്. പുലി, കാട്ടുപോത്ത്, ആന എന്നിവയുടെ വംശവര്‍ദ്ധന കാടുകളില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം പാണ്ടിത്താവളത്തിന് സമീപം പുലിയിറങ്ങിയിരുന്നു. സംസ്ഥാന പക്ഷിയായി അംഗീകരിച്ച മഴമുഴക്കി വേഴാമ്പല്‍ പക്ഷിയേയും പമ്പ മുതല്‍ സന്നിധാനം വരെയുള്ള കാടുകളില്‍ ധാരാളമായി കണ്ടുവരുന്നുണ്ട്.
തീര്‍ത്ഥാടന കാലത്ത് ചെറുവാഹനയാത്ര തടയണമെന്ന് വനംവകുപ്പ്
ശബരിമല: തീര്‍ത്ഥാടനകാലത്ത് പമ്പയിലേക്കുള്ള ചെറുവാഹനയാത്ര തടയണണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പ് ആര്‍ടിഒ ബോര്‍ഡിന് കത്തുനല്‍കി. പ്രധാനപാതകളില്‍ രാത്രികാലങ്ങളില്‍ കാട്ടാനകളുടെ സമിപ്യം കണ്ടുതുടങ്ങിയതാണ് ആവശ്യം ഉന്നയിക്കാന്‍ ഇടയായത്.
വനംവകുപ്പിന്റെ ഇലവുങ്കല്‍ സേഫ് സോണ്‍ അധികൃതരാണ് കത്തുനല്കിയിട്ടുള്ളത്. ശബരിമല പാതയില്‍ ധാരാളം ആനത്താരകള്‍ ഉള്ളതിനാല്‍ രാത്രികാലങ്ങളില്‍ ആനകള്‍ റോഡ് മുറിച്ചുകടക്കുക പതിവാണ്. മൂടല്‍മഞ്ഞ് കൂടുതലുള്ള സമയങ്ങളില്‍ റോഡില്‍ ഇറങ്ങിനില്ക്കുന്ന ആനകളെ അടുത്തെത്തിയാല്‍ മാത്രമേ യാത്രികര്‍ക്ക് കാണാന്‍ കഴിയൂ. ഇത് ആനകളുടെ ആക്രമണത്തിന് കാരണമാകും. ഹെഡ്ലൈറ്റുകള്‍ക്ക് പ്രകാശം കുറവുള്ള ഇരുചക്ര-മുചക്രവാഹന യാത്രികര്‍ക്കാണ് ഇത് കൂടുതല്‍ അപകടഭീതി ഉയര്‍ത്തുന്നത്.
ചെറുവാഹനങ്ങളിലുള്ള രാത്രിയാത്ര ഒഴിവാക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും ഭക്തര്‍ വകവയ്ക്കാറില്ല. കൊച്ചുകുട്ടികളുമായി ഇരുചക്രവാഹനത്തില്‍ പമ്പയിലേക്ക് നിരവധി യാത്രികര്‍ എത്താറുണ്ട്. ഈ സാഹചര്യത്തിലാണ് നിരോധനംതന്നെ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ ഉന്നയിച്ചിട്ടുള്ളത്. അലങ്കരിച്ചെത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന വാഴക്കുലകളും പനമ്പട്ടകളും ആനകളെ ആകര്‍ഷിക്കും എന്നതിനാലാണ് അലങ്കാരനിരോധനം ആവശ്യപ്പെടുന്നത്.
ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ആര്‍ടിഒ ബോര്‍ഡ്. കത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ദിവസംതന്നെ ബോര്‍ഡ് യോഗം നടത്തുമെന്നാണ് സൂചന. ഈ യോഗത്തില്‍ ചെറുവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായേക്കും.
ആനക്കൂട്ടത്തിന്റെ ആക്രമണം നിലയ്ക്കലില്‍ പൈനാപ്പിള്‍
നിരോധിക്കണമെന്ന് കളക്ടര്‍ക്ക് കത്ത്
ശബരിമല: നിലയ്ക്കലും പരിസരപ്രദേശങ്ങളിലും പൈനാപ്പിള്‍ കച്ചവടം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാമജിസ്ട്രേറ്റ് കൂടിയായ പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് വനംവകുപ്പ് കത്തുനല്‍കി. പൈനാപ്പിളിന്റെ രൂക്ഷഗന്ധം ആനകളെ ആകര്‍ഷിക്കാന്‍ ഇടയാക്കും എന്നതിനാലാണ് കച്ചവടം നിരോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
തിരക്ക് കുറവുള്ള സമയങ്ങളില്‍ ഈ പ്രദേശത്ത് ആനയിറങ്ങുന്നത് പതിവാണ്. നടതുറന്ന നവംബര്‍ 16ന് ആനക്കൂട്ടം നിലയ്ക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഇറങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് പൈനാപ്പിള്‍ കച്ചവടം നിര്‍ത്തിവച്ചിരുന്നെങ്കിലും കഴിഞ്ഞ 25മുതല്‍ വീണ്ടും ആരംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് രേഖാമൂലം ആവശ്യം ഉന്നയിച്ചിട്ടുള്ളത്. 105 ഏക്കറോളം വരുന്ന പാര്‍ക്കിംഗ് മൈതാനിയില്‍ ഒരേസമയം രണ്ടായിരം വാഹനങ്ങളോളം പാര്ക്കുചെയ്യാന് കഴിയും. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ആനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായാല്‍ കനത്ത നാശനഷ്ടത്തിന് ഇടവരും.
പമ്പയിലേക്ക് കൂടുതല്‍ കര്‍ണ്ണാടക ബസുകള്‍
ശബരിമല: ഭക്തജനത്തിരക്ക് കണക്കിലെടുത്ത് കര്‍ണ്ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍നിന്നും പമ്പയിലേക്ക് കൂടുതല്‍ ബസ്സര്‍വീസുകള്‍ ആരംഭിക്കുന്നു. ബംഗ്ലൂരു -പമ്പ രാജഹംസ സര്‍വീസ് ഡിസംബര്‍ ഒന്‍പത് മുതല്‍ ആരംഭിക്കും.
ഒന്‍പത് ബസുകള്‍ക്കാണ് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും വരുംദിനങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് കര്ണാടകസ്റ്റേറ്റ് റോഡ്ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് കേരള ഓഫീസര്‍ ഇന്‍ചാര്‍ജ് അറിയിച്ചു. ബെംഗളൂരു ശാന്തിനഗര്‍ ബസ്സ്റ്റാന്റില്‍നിന്നും ഉച്ചയ്ക്ക് 1.30ന് മൈസൂര്റോഡ് സാറ്റലൈറ്റ് ബസ്സ്റ്റാന്റില്‍നിന്നും 2.15-നുമാണ് ബസുകള്‍ പുറപ്പെടുന്നത്. ബംഗളൂരു വിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ മുന്‍കൂറായി ടിക്കറ്റുകള്‍ ബുക്കുചെയ്യാവുന്നതാണ്.
കേരളം, ആന്ധ്രാ, തമിഴ്നാട്, തെലുങ്കാന, മഹാരാഷ്ട്ര, ഗോവ, പുതുച്ചേരി എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ റിസര്‍വേഷന്‍ കൗണ്ടറുകളിലും ബുക്കിംഗ്സിസ്റ്റം ഏര്‍പ്പെടുത്തി. മൈസൂറിലും റിസര്‍വേഷനുള്ള സൗകര്യം ലഭ്യമാണ്. മൈസൂറില്‍നിന്നും വൈകുന്നേരം 5ന ബസ് പുറപ്പെടും.
എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ കര്‍ണ്ണാടക സ്റ്റേറ്റ് റോഡ്ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. എറണാകുളം 0484-2374000, 09447166179, തൃശൂര്‍ 0487- 2421151, 09495155100, കോഴിക്കോട് 0495-2728000, 09497427179.
പ്രതികരിക്കാൻ ഇവിടെ എഴുതുക: