കൊച്ചി: ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ഡ്രൈഡോക്ക് സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡ്മിറല്‍ എ.ആര്. കാര്‍വെ. ഇത് യാഥാര്‍ഥ്യമാകുന്നതോടെ നാവിക കപ്പലുകളുടെ അറ്റകുറ്റപ്പണിക്ക് നാവിക ആസ്ഥാനത്ത് തന്നെ സൗകര്യം ലഭിക്കുമെന്നും കാര്‍വെ പറഞ്ഞു. നാവികദിനാഘോഷത്തോടനുബന്ധിച്ച് ഐഎന്‍എസ് തിര്‍ നാവിക കപ്പലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ നാവിക കപ്പലുകളുടെ അറ്റകുറ്റപ്പണിക്കായി കൊച്ചി കപ്പല്ശാലയെയാണ് നാവികസേന ആശ്രയിക്കുന്നത്. തദ്ദേശവത്ക്കരണത്തിനാണ് നാവികസേന മുന്‍ഗണന നല്‍കുന്നത്. നിലവില്‍ 42 ഓളം കപ്പലുകളും മുങ്ങിക്കപ്പലുകളുമാണ് നാവികസേന തദ്ദേശീയമായി നിര്‍മിക്കുന്നത്. ഏഴാം ശമ്പള കമ്മീഷന്റെ അപാകത സംബന്ധിച്ച് ഉന്നതതലത്തില്‍ പരിശോധന നടന്നുവരികയാണെന്നും ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും വൈസ് അഡ്മിറല്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നാവികസേനാ കപ്പലായ വിക്രാന്തിന്റെ നിര്‍മാണം കൊച്ചി കപ്പല്‍ നിര്‍മാണ ശാലയില്‍ സമയബന്ധിതമായി പുരോഗമിക്കുന്നുണ്ടെന്നും കാര്‍വെ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവിക സേനയുടെ പിടിയില്‍ അകപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്നതിനെതിരെ മത്സ്യത്തൊഴിലാളികളെ ബോധവത്ക്കരിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും വൈസ് അഡ്മിറല്‍ അറിയിച്ചു.
പ്രിമച്ച്വര് റിട്ടയര്‍മെന്റ് നാവിക സേനയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സേനാംഗങ്ങള്‍ പിരിഞ്ഞു പോകുന്നതിനനുസരിച്ച് അപേക്ഷകള്‍ വരുന്നുണ്ടെന്നും നാവിക അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സേനയിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: