കൊച്ചി: സംസ്ഥാനത്തെ പത്ത് ഫിഷറീസ് റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പൊതുപഠനം അനുവദിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. എറണാകുളം ടൗണ്‍ഹാളില്‍ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികള്‍ക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കുട്ടികള്‍ കുറയുന്ന സാഹചര്യത്തിലാണ് ഇത്തരം സ്കൂളുകളെ റെസിഡന്‍ഷ്യല്‍ സംവിധാനത്തിനുപരിയായി മറ്റു കുട്ടികള്‍ക്കു കൂടി പഠിക്കാനുള്ള അവസരമൊരുക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കുട്ടികള്‍ക്കും ഇവിടെ ചേര്‍ന്നു പഠിക്കാം. എംഎല്‍എമാരുടെ ആസ്തിഫണ്ടു കൂടി വിദ്യാഭ്യാസരംഗത്ത് പ്രയോജനപ്പെടുത്തും. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള കോച്ചിംഗും നല്‍കും. മൊത്തം 2,77,598 പേര്‍ക്ക് ഇപ്പോള്‍ ക്ഷേമനിധി ആനുകൂല്യങ്ങളുണ്ട്.
കുട്ടികളുടെ ലംപ്സം ഗ്രാന്റിനായി പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ക്ലാസ് തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും ലംപ്സം ഗ്രാന്റ് ലഭിക്കാത്തത് നീതികേടാണെന്ന് മന്ത്രി പറഞ്ഞു. എറണാകുളം, കോട്ടയം പോലെ അക്വാകള്‍ച്ചറിനു സാധ്യത കൂടുതലുള്ള ജില്ലകളില്‍ അതിനായി പദ്ധതി തയാറാക്കിവരുകയാണെന്നും മന്ത്രി പറഞ്ഞു.
ഹൈബി ഈഡന് എംഎല്‍എ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു. അനുബന്ധ തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡ് വിതരണം എസ്. ശര്‍മ എംഎല്‍എയും കായികമത്സര വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എയും മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം മത്സ്യത്തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി കെ.എസ്. രാജീവും നിര്‍വഹിച്ചു.
ഫിഷറീസ് ഡയറക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, മത്സ്യബോര്‍ഡ് കമ്മീഷണര്‍ കെ. എ. സൈറബാനു, കെ.ജെ. മാക്സി എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ടി.എന്‍. പ്രതാപന്, ചാള്‍സ് ജോര്‍ജ്, കുമ്പളം രാജപ്പന്, എഡി ഉണ്ണികൃഷ്ണന്, ജാക്സണ് പൊള്ളയില്, ടി. കെ. അഷ്റഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: