പാറഖനനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണെന്ന സുപ്രീംകോടതി വിധി അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനുള്ള പോരാട്ടത്തില്‍ ഈ വിധി നിര്‍ണായകമാണ്.
ഭൂമി പതിച്ചുനല്‍കല്‍ നിയമപ്രകാരം മറ്റാവശ്യങ്ങള്‍ക്ക് നല്കിയ ഭൂമിയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതിനെതിരെ ഹര്‍ജി ഹൈക്കോടതിയിലെത്തി. പതിച്ചു നല്കിയ ഭൂമിയില്‍ വ്യവസായ യൂണിറ്റ്, ക്വാറി, ക്രഷര്‍ എന്നിവക്ക് അനുമതി നല്കാന് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്കിയ അധികാരം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പതിച്ചുകിട്ടിയ ഭൂമിയിലെ ക്വാറി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ മുതിരുന്നില്ലെന്നാരോപിച്ചാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയത്. ക്വാറി ഖനനത്തിന് പരിസ്ഥിതി അനുമതി നിര്‍ബന്ധമാണ്.
പാരിസ്ഥിതിക അനുമതിയെ അവഗണിച്ച് ഖനനം നടത്തിയതിനെതിരെ വന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഈ അനുമതി നിര്‍ബന്ധമാണെന്ന് പറഞ്ഞത് ചോദ്യംചെയ്താണ് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തിയത്. ക്വാറി ഖനനം പരിസ്ഥിതിക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നതെന്നും അതിനാല്‍ പരിസ്ഥിതി അനുമതി കൂടാതെ ഖനനം സാധ്യമല്ലെന്നുമുള്ള ഹൈക്കോടതി വിധിയെ ഇപ്പോള്‍ സുപ്രീംകോടതിയും അംഗീകരിച്ചിരിക്കുകയാണ്. അഞ്ചംഗ ബെഞ്ചാണ് പരിസ്ഥിതി സംരക്ഷണ നിയമത്തിന് വിധേയമായി മാത്രമേ ക്വാറികള്‍ പ്രവര്‍ത്തിക്കാവൂ എന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ക്വാറികളുടെ വാടക, ഉടമസ്ഥത എന്നിവയ്ക്കെല്ലാം പാരിസ്ഥിതികാനുമതി നിര്‍ബന്ധമാണ്. കാരണം പാറഖനനവും ചെങ്കല്‍ ഖനനവും, നദിയില്‍ നിന്നുള്ള മണല്‍ വാരലും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിക്കുന്ന പ്രവൃത്തികളാണ്. പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും സംരക്ഷണത്തിനും എല്ലാം പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാണ്. കാരണം പാരിസ്ഥിതിക നാശം, ജൈവവൈവിധ്യ നാശം മുതലായവ മനുഷ്യരാശിയെ ഉന്മൂലനംചെയ്യും. ജീവന് നിലനിര്‍ത്തുന്നതിന് പ്രകൃതിയിലെ സന്തുലിതാവസ്ഥ അത്യാവശ്യമാണ്. എല്ലാത്തരം ജീവജാലങ്ങള്‍ക്കും ഇത് ആവശ്യമാണ്.
പാറ ഖനനം ചെയ്യുമ്പോള്‍ ഉയരുന്ന ശബ്ദം, പൊങ്ങുന്ന പൊടി, പുക, ഖനനം നടക്കുന്ന ഭൂമിയുടെ നാശം, ജലമലിനീകരണം മുതലായവ ഇതിന്റെ ദൂഷ്യഫലങ്ങളാണ്. കേരളത്തില്‍ രാഷ്ട്രീയനേതാക്കളും ക്വാറി ഉടമകളും തമ്മില്‍ അവിശുദ്ധ ബന്ധം നിലനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടാണ് സര്‍ക്കാര്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല എന്നു വാദിക്കുന്നത്. ഖനനത്തെ സമീപത്തുള്ള ജനങ്ങള്‍ എതിര്‍ക്കാറുണ്ട്. അതുകൊണ്ടുതന്നെയാണ് പാരിസ്ഥിതികാനുമതി കോടതിയും നിര്‍ബന്ധമാക്കിയത്. സര്‍ക്കാര്‍ അനുമതി മാത്രം പോരെന്നും പാരിസ്ഥിതികാനുമതി ലഭ്യമാക്കണമെന്നുമുള്ള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. ഈ കേസ് കോടതിയലെത്തിച്ചതും ക്വാറികളുടെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ജനങ്ങളാണ്. അഞ്ച് ഹെക്ടറില്‍ താഴെയുള്ള ക്വാറികള്‍ക്കും ഇനി ലൈസന്‍സ് വേണം.
ഇപ്പോള്‍ കേരളത്തിലുള്ള 50 ക്വാറികള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. യാതൊരു നിയമാനുമതിയുമില്ലാതെ ഇവിടെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പരിസ്ഥിതി സംരക്ഷണ നിയമം- 1986 പ്രകാരമാണ് പാരിസ്ഥിതികാനുമതി നിര്‍ബന്ധമാക്കിയിരിക്കുന്നത്. 54 ക്വാറികളാണ് കേരളത്തിലുണ്ടായിരുന്നത്. വായു മലിനീകരണവും ജല മലിനീകരണവും ജനജീവിതത്തെ ബാധിച്ചു. ഇപ്പോള്‍ ക്വാറി ഖനനത്തിന് ആവശ്യമായ ഭൂമി പോലും ലഭ്യമല്ല. ബഹുനില കെട്ടിടങ്ങള്‍ ഉയരുമ്പോള്‍ അവയുടെ നിര്‍മ്മാണത്തിന് കരിങ്കല്ലും ചെങ്കല്ലും മണലും എല്ലാം ആവശ്യമാണ്. ഇത് നിര്‍മാണ മേഖലയെ ബാധിക്കുന്നു.
പാറഖനനം വനനശീകരണത്തിനും ഇടയാക്കും. നിയമപ്രകാരം ജനവാസമുള്ള സ്ഥലങ്ങളില്‍നിന്ന് 100 മീറ്റര്‍ അകലെ മാത്രമേ പാറപൊട്ടിക്കുന്നതിനുള്ള വെടിവെയ്ക്കാന്‍ അനുവാദമുള്ളൂ. ഏത് നിയമലംഘനത്തിന്റെയും പിറകില്‍ രാഷ്ട്രീയ ഇടപെടലും അഴിമതിയും കാണാം. ഇതുതന്നെയാണ് പാറഖനനത്തിന് പാരിസ്ഥിതികാനുമതി നിര്‍ബന്ധമല്ലെന്ന സര്‍ക്കാര്‍ നിലപാടിലും പ്രതിഫലിച്ചത്. ദൂരക്കാഴ്ചയില്ലാത്ത ഈ തീരുമാനം സുപ്രീംകോടതിവിധിയിലൂടെ റദ്ദായത് ആശ്വാസകരമാണ്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന വിധിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: