തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സംഗത കാരണം സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതോടെ ക്ഷേമ പെന്ഷന് വിതരണം വീണ്ടും തകിടം മറിയും. ദേശസാല്‍കൃത ബാങ്കുകള്‍ വഴിയും പോസ്റ്റ് ഓഫീസ് വഴിയും വിതരണം നടത്തിയിരുന്ന ക്ഷേമ പെന്ഷന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് വീടുകളില്‍ എത്തിക്കുന്ന നടപടി സ്വീകരിച്ചത്. തങ്ങളുടെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചായിരുന്നു ഈ നടപടി.
പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയും തെരഞ്ഞെടുത്ത മറ്റ് സഹകരണ സംഘങ്ങള്‍ വഴിയുമായിരുന്നു പെന്ഷന് വിതരണം. ജില്ലാ സഹകരണ ബാങ്കുകളായിരുന്നു ഇതിന് മേല്‍നോട്ടം വഹിച്ചത്. ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനം നിര്‍ത്തിവച്ചായിരുന്നു ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓണത്തിനു മുമ്പ് പെന്ഷന് വിതരണം ചെയ്തത്.
നോട്ട് അസാധുവാക്കലിലൂടെ പ്രതിസന്ധിയിലായ സഹകരണ സ്ഥാപനങ്ങളിലെ ഇടപാടുകള്‍ നിലച്ചതോടെ സംഘങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമാവലി ഹാജരാക്കാനും ബാങ്ക് ഇടപാടുകളുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ട് കേസ് മാറ്റിവച്ചു. നിയമ പ്രകാരം ആര്‍ബിഐ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് എസ്ബി അക്കൗണ്ടോ ചെക്ക് ഇടപാടുകളോ നടത്താന്‍ പാടില്ല. കൂടാതെ ബൈല അനുശാസിക്കുന്ന തരത്തില്‍ മാത്രമേ പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ. ക്ഷേമ പെന്ഷന് വിതരണം സഹകരണ ബാങ്കുകളുടെ നിയമാവലിയില്‍ ഇല്ലാതിരിക്കെയാണ് പെന്ഷന് വിതരണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.
ഇത്തരത്തില്‍ നിയമം ലംഘിച്ച് ലക്ഷക്കണക്കിന് രൂപ സഹകരണ ബാങ്കുകളുടെ അക്കൗണ്ടില്‍ വരുകയും അവ വിതരണം ചെയ്യുകയും ചെയ്തു. വാര്‍ദ്ധക്യ കാല പെന്ഷന്, വിധവാ പെന്ഷന് തുടങ്ങി ആറ് ഇനത്തിലുള്ള ക്ഷേമപെന്‍ഷനുകളാണ് വീടുകളില്‍ എത്തിച്ച് വിതരണം ചെയ്തത്. ഇതെല്ലാം ഇനി ദേശസാല്‍കൃത ബാങ്കുകളിലേക്ക് മാറ്റേണ്ടതായി വരും. പെന്‍ഷന്‍കാര്‍ തങ്ങളുടെ റിക്കാര്‍ഡുകളുമായി വീണ്ടും ബാങ്കുകളില്‍ കയറി ഇറങ്ങണം. ജനുവരിയിലാണ് അടുത്ത ഗഡു വിതരണം ചെയ്യേണ്ടത്.
ക്ഷേമ പെന്‍ഷനു പുറമെ ബാങ്കുകളില്‍ കൂടി വിതരണം ചെയ്തിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ സര്‍വ്വീസ് പെന്ഷന് ട്രഷറിവഴി വിതരണം ചെയ്യണമെന്ന് ധനമന്ത്രി തേമസ് ഐസക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതുമൂലം സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കും. ദേശസാല്‍കൃത ബാങ്കുകള്‍ വഴി സുഗമമായി നടത്തിയിരുന്ന പെന്ഷന് വിതരണമാണ് സംസ്ഥാന സര്‍ക്കാരിന്റെ ദുരഭിമാനം കാരണം തകിടം മറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: