ന്യൂദല്‍ഹി: ജില്ലാ സഹകരണ ബാങ്കുകളില്‍ കള്ളനോട്ട് കണ്ടെത്താന്‍ മതിയായ സംവിധാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ട് മാറ്റി നല്‍കുന്നതിലും പഴയനോട്ടുകളുടെ നിക്ഷേപം സ്വീകരിക്കുന്നതിലും സഹകരണ ബാങ്കുകളെ മാറ്റിനിര്‍ത്തിയത് ബോധപൂര്‍വ്വമാണ്.
ജില്ല സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നില്ല. ആര്‍ബിഐ റെഗുലേഷനില്‍ ഉണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാങ്ക് ഭരണസമിതിയില്‍ നിയന്ത്രണമുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോഹ്ത്തഗി സുപ്രീംകോടതിയില്‍ നല്കിയ എതിര്‍സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. റിസര്‍വ്വ് ബാങ്ക് നടപടിക്കെതിരെ രാജ്യത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
സഹകരണ ബാങ്കുകളിലെ പ്രതിസന്ധി ഗൗരവമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ബാങ്കുകള്‍ ഉന്നയിച്ച പരാതി പരിശോധിക്കുമെന്നും വ്യക്തമാക്കി. ഹര്‍ജിയില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടും തങ്ങളോട് വിവേചനം കാട്ടിയെന്നായിരുന്നു കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകള്‍ ഹര്‍ജിയില്‍ ആരോപിച്ചത്. നിലവിലെ സാഹചര്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും പൊതുമേഖലാ ബാങ്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സഹകരണ ബാങ്കുകളില്‍ മതിയായ സംവിധാനമില്ലെന്ന് റോഹ്ത്തഗി ചൂണ്ടിക്കാട്ടി. കള്ളനോട്ടുകള്‍ തിരിച്ചറിയാനുള്ള പ്രായോഗിക പരിജ്ഞാനവും സാങ്കേതിക സൗകര്യങ്ങളും പ്രൊഫഷണലിസവും സഹകരണ ബാങ്കുകള്‍ക്ക് കുറവാണ്. കെവൈസി നിര്‍ദ്ദേശങ്ങള്‍ സഹകരണ ബാങ്കുകള്‍ പാലിക്കുന്നില്ല.
വ്യക്തികളേക്കാള്‍ സ്ഥാപനങ്ങളാണ് ജില്ല സഹകരണ ബാങ്കുകളെ കൂടുതലായി ആശ്രയിക്കുന്നത്. അതിനാല്‍ ഇത്തരം ബാങ്കുകളെ മാറ്റിനിര്‍ത്തിയത് ജനങ്ങളെ ബാധിക്കില്ല. ജില്ലാ സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ മറ്റ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും ഉണ്ട്. കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളില്‍ നല്കിയ ഹര്‍ജികള്‍ ഒറ്റ ഹര്‍ജിയായി പരിഗണിച്ച് ഏതെങ്കിലും ഒരു ഹൈക്കോടതിയിലേക്കോ സുപ്രീംകോടതിയിലേക്കോ മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയും ഹൈക്കോടതികളും പരിഗണിക്കേണ്ട ഹര്‍ജികള്‍, ഹര്‍ജിക്കാര്‍ എല്ലാവരും ഒരുമിച്ചിരുന്ന് ക്രമപ്പെടുത്തണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയെ ഒഴിവാക്കിയത് ഗ്രാമീണ സമ്പദ് വ്യവസ്ഥയെ നിശ്ചലമാക്കിയെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ പി. ചിദംബരം ആരോപിച്ചു.
കണക്കില്‍പ്പെടാത്ത പണം 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ബെംഗളൂരു: കണക്കില്‍പ്പെടാത്ത 152 കോടിയുടെ അനധികൃത പണം ആദായ നികുതി വകുപ്പ് കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. കര്‍ണ്ണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത സ്വത്ത് കൈവശം വെച്ചതായി കണ്ടെത്തിയതിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സി. എസ് ജയചന്ദ്ര, ടി. എന്‍. ചിക്കരയപ്പ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ രണ്ട് കോണ്‍ട്രാക്ടര്‍മാരുമായി ചേര്‍ന്ന് 152 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 5.7 കോടിയുടേത് 2000 രൂപയുടെ പുതിയ നോട്ടുകളാണ്. ബാക്കി 30 ലക്ഷത്തിന്റെ പഴയ നോട്ടുകളും അഞ്ചുകോടി വിലമതിക്കുന്ന ഒമ്പതു കിലോ സ്വര്‍ണ്ണവുമാണ്. ഇവരുടെ വീടുകളിലും ബന്ധമുള്ള വ്യക്തികളുടെയും വീടുകളിലാണ് ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തിയത്. അമ്പതിലധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ ഒരു കരാറുകാരന്റെ ഫ്ളാറ്റില്‍ നിന്ന് സ്വര്‍ണ്ണക്കട്ടികളും കണ്ടെത്തി. നോട്ട് അസാധുവാക്കിയശേഷം പിടികൂടുന്ന ഏറ്റവും വലിയ തുകയാണിത്.
ഇതിനെ തുടര്‍ന്ന് ബെംഗളൂരു അഴിമതി വിരുദ്ധസംഘം ഇരുവര്‍ക്കുമെതിരെ സ്വമേധയാ അനധികൃത സ്വത്ത് കൈവശം വെച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില ബാങ്ക് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ വന്‍തോതില്‍ പുതിയ കറന്‍സി കരസ്ഥമാക്കാനാവില്ലെന്ന് ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.
തെരച്ചില്‍ നടന്ന സ്ഥലങ്ങളില്‍നിന്ന് നിരവധി തിരിച്ചറിയല്‍ രേഖകളും കണ്ടെടുത്തിട്ടുണ്ട്. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനായി ഉപയോഗിച്ചതാണിതെന്ന് സംശയിക്കുന്നു. ബുധനാഴ്ച കൊല്‍ക്കത്തയില്‍ പുതിയ കറന്‍സിയുടെ പത്തു ലക്ഷം രൂപ എന്‍ഫോഴ്സ്മെന്റ് പിടികൂടിയിരുന്നു. രാജ്യമൊട്ടാകെ എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ പുതിയ കറന്‍സിയുടെ ഒരു കോടി രൂപ പിടികൂടിയിരുന്നു.
അതിനിടെ കണക്കില്‍പ്പെടുത്താത്ത പണം കൈവശമുണ്ടെന്ന് വെളിപ്പെടുത്തിയ ബിസിസ്സുകാരന് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തു. അഹമ്മദാബാദ് സ്വദേശിയായ മഹേഷ് ഷാ എന്നയാളുടെ കൈവശം 13,000 കോടിയുണ്ടെന്ന് സപ്തംബര്‍ 30ന് സ്വമേധയാ വെളുപ്പെടുത്തിയിരുന്നു. ഇതിന്റെ നികുതിയായ 975 കോടി രൂപ നവംബര്‍ 30നുള്ളില്‍ അടച്ചില്ല. ഇതേത്തുടര്‍ന്ന് 13,000 കോടിയും കള്ളപ്പണമായി പരിഗണിച്ചിരിക്കുകയാണ്.
സമയപരിധി കഴിഞ്ഞിട്ടും നികുതി അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഹമ്മദാബാദിലെ പല വമ്പന്മാരുടെയും ബിനാമിയായാണ് ഇയാള്‍ എത്തിയതെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മഹേഷ് ഷായുടെ ഓഫീസ് കേന്ദ്രീകരിച്ചും ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നുണ്ട്.
കേരളത്തിലെത്തിയ 500 രൂപ നോട്ടുകള്‍ കാണാനില്ല
തൃശൂര്‍: സംസ്ഥാനത്തെത്തിയ 150 കോടിയുടെ പുതിയ 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ കാണാനില്ല. ബാങ്കുദ്യോഗസ്ഥര്‍ തന്നെ നോട്ടുകള്‍ അടിച്ചുമാറ്റിയതായാണ് വിവരം.
പല ബാങ്കുകളിലും 500 രൂപയുടെ നോട്ടെത്തി ഒരുമണിക്കൂറിനകം ആവിയാവുകയായിരുന്നു. ബാങ്ക് ജീവനക്കാരും വേണ്ടപ്പെട്ടവരും ആസൂത്രിതമായി നോട്ടുകള്‍ കൈക്കലാക്കിയതോടെയാണ് പ്രതിസന്ധി. എടിഎം കൗണ്ടറുകളിലും ഇവ കിട്ടുന്നില്ല. ബാങ്കുകളിലും വിതരണം ചെയ്യുന്നില്ല. 2000 രൂപാ നോട്ടുകളാണ് വിതരണം ചെയ്യുന്നത്.
ഇടതു അനുകൂല യൂണിയനായ ബെഫിയുടെ നേതൃത്വത്തില്‍ ബാങ്കുകളില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നതായി സംശയമുണ്ട്. ചില്ലറ നോട്ടുകള്‍ തടഞ്ഞുവെക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്. തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിന്റെ ചെസ്റ്റില്‍ 300 കോടിയുടെ നൂറു രൂപ, അമ്പതുരൂപാ നോട്ടുകള്‍ ഉണ്ടെന്ന് ഒരു ബാങ്കുദ്യോഗസ്ഥന് തന്നെ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇവ പുറത്തിറക്കാന്‍ മടിക്കുകയാണ്. ജീവനക്കാര്‍ക്ക് അധികജോലിഭാരം വരും എന്നു ചൂണ്ടിക്കാണിച്ച് ഇടത് യൂണിയനാണ് തടസ്സം നില്‍ക്കുന്നത്.
ആദായ നികുതി ഉദ്യോഗസ്ഥനില്‍ നിന്ന് നാലുകോടിയുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു
ഹൈദരാബാദ്: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്ന് നാലു കോടിയുടെ അനധികൃത സ്വത്തുക്കള്‍ സിബിഐ കണ്ടുകെട്ടി. ഹൈദരാബാദ് സ്വദേശി ബി. വെങ്കടേശ്വര റാവുവില്‍ നിന്നാണ് അനധികൃത സ്വത്തുക്കള്‍ കണ്ടെത്തിയത്. 2.78 കോടിയുടെ അനധികൃത സ്വത്ത് തനിക്കുണ്ടെന്നാണ് റാവു അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചത്.
തെലുങ്കില്‍ 2014ല്‍ പുറത്തിറങ്ങിയ ഒരു സിനിമയ്ക്ക് രാവു രണ്ടുകോടി മുടക്കിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റാവുവിന്റെ മകനാണ് ഇതില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ ഈ സിനിമ 20 ലക്ഷത്തിന്റെ കളക്ഷന്‍ മാത്രമാണ് നേടിയത്. ഇതില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അന്വേഷണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ റാവുവിന്റെ വസതിയിലും തെരച്ചില്‍ നടത്തി. പണം വെട്ടിപ്പ് നടത്തിയതിന് ക്രിമിനല്‍ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: