തൃശൂര്‍: സിപിഎം-സിപിഐ തര്‍ക്കം തീര്‍ന്നപ്പോള്‍ കൊച്ചി ദേവസ്വംബോര്‍ഡില്‍ വനിതാ അംഗം വേണമെന്ന നിയമം പുറത്ത്. ദേവസ്വം ബോര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളും വനിതയും അംഗമാകണമെന്ന് നിയമമുള്ളപ്പോള്‍ വനിതാ അംഗമില്ലാതെ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. ഡോ. എം.കെ.സുദര്‍ശനാണ് ബോര്‍ഡ് പ്രസിഡണ്ട്. അംഗങ്ങളായി കെ.എ. ഉണ്ണികൃഷ്ണനും, ടി.എന്‍. അരുണ്‍കുമാറും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
55 വയസ്സ് പൂര്‍ത്തിയായ ഒരു വനിത ദേവസ്വം ബോര്‍ഡ് അംഗമായി വേണമെന്നാണ് നിയമം. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമഭേദഗതി കൊണ്ടുവന്നത്. 55 വയസ്സ് പൂര്‍ത്തിയായ യോഗ്യയായ വനിതയെ കിട്ടാനില്ലാത്തതുകൊണ്ടാണ് ഭരണസമിതിയില്‍ ഉള്‍പ്പെടുത്താത്തത് എന്നാണ് വിശദീകരണം. സിപിഎമ്മിലും സിപിഐയിലും ദേവസ്വം ബോര്‍ഡ് അംഗമാകാന്‍ നേതാക്കളുടെ പോരായിരുന്നു.
ഇതേത്തുടര്‍ന്നാണ് വനിതാ നേതാക്കള്‍ തഴയപ്പെട്ടത്. പുതിയ ബോര്‍ഡംഗങ്ങളില്‍ രണ്ടുപേര്‍ സിപിഎമ്മുകാരും ഒരാള്‍ സിപിഐക്കാരനുമാണ്. വനിതാസംവരണം പാലിക്കാത്തതിനാല്‍ പുതിയ ബോര്‍ഡംഗങ്ങളുടെ നിയമനം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: