തിരുവനന്തപുരം: നോട്ട് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ടു പ്രതിസന്ധി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനായില്ലെന്നും സംസ്ഥാനത്തെ ട്രഷറികള്‍ തോറും തോമസ് ഐസക്ക് നടത്തിവരുന്ന ‘റോഡ് ഷോ’ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രത്യേക സാഹചര്യത്തില്‍ ശമ്പള വിതരണം മുടങ്ങുമെന്ന് സര്‍ക്കാര്‍ മുന്‍കൂട്ടി കാണേണ്ടിയിരുന്നു. തമിഴ്നാടും ആന്ധ്രപ്രദേശുമെല്ലാം ശമ്പള പ്രതിസന്ധി മുന്‍കൂട്ടി കണ്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ആവശ്യമുള്ളതെന്തെന്ന് അവര്‍ ആര്‍ബിഐയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, ശമ്പള വിതരണം പ്രതിസന്ധിയിലാകുമെന്ന് മുന്‍കൂട്ടി കാണാനോ സത്വര നടപടികള്‍ സ്വീകരിക്കാനോ ഇവിടുത്തെ സര്‍ക്കാരിനായില്ല.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരന്ത നിവാരണ പാക്കേജിനു സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റേഷന്‍ വിതരണം പൂര്‍ണമായും മുടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: