ന്യൂദല്‍ഹി: ഭാരതവും ഖത്തറും തമ്മില്‍ സുപ്രധാനമായ കരാറുകളില്‍ ഒപ്പുവച്ചു. വിസ, സൈബര്‍ സുരക്ഷ, നിക്ഷേപം എന്നീ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. തുറമുഖരംഗത്തെ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രത്തിലും ഒപ്പുവച്ചിട്ടുണ്ട്.
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഖത്തര്‍ പ്രധാനമന്ത്രിയും തമ്മില്‍ നടന്ന ഉഭയയക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് നിര്‍ണായകമായ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടത്. ഖത്തറില്‍ ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപിക്കാന്‍ ഭാരതത്തിന് താല്പര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
കരാര്‍ പ്രകാരം ബിസിനസ്, ടൂറിസ്റ്റ് വിസാ നടപടികള്‍ ലഘൂകരിക്കും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതല്‍ ശക്തിപ്പെടും. ഖത്തര്‍ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനും കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്താനും പുതിയ കരാര്‍ പ്രകാരം സാധിക്കും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരുരാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനും പുതിയ കരാറില്‍ ധാരണയായിട്ടുണ്ട്. ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുകയും അന്വേഷണത്തില്‍ സഹകരിക്കുകയും ചെയ്യും.
ഇരുരാജ്യങ്ങളിലും നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ ഉദാരമാക്കിയതോടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഖത്തറില്‍ നിന്ന് കൂടുതല്‍ നിക്ഷേപം എത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ബഹിരാകാശ ഗവേഷണരംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ഐഎസ്ആര്‍ഒയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഈ കരാറിലൂടെ ഖത്തറിന് സാധിക്കും.
ഖത്തറിലെ ഊര്‍ജ്ജ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും കരാറുകളില്‍ ധാരണയുണ്ട്. ദ്രവീകൃത പാചകവാതകത്തിന്റെ 66 ശതമാനവും കഴിഞ്ഞ വര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്തത് ഖത്തറില്‍ നിന്നാണ്. വെള്ളിയാഴ്ച ഇന്ത്യയിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ ഇന്ത്യാ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വഴിതെളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ മൂന്ന് തവണ ഉന്നതതല സന്ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 6,30,000ത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹം വലിയ സംഭാവനയാണ് ഖത്തറിന്റെ വികസനത്തിനായി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: