ഇടുക്കി: ഇടുക്കി എം.പി ജോയിസ് ജോര്‍ജും കുടുംബക്കാരും ഉള്‍പ്പെട്ട കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാട് കേസിന്റെ അന്വേഷണം അട്ടിമറിയ്ക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ശ്രമിക്കുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴാണ് എ.ജിയുടെ ഓഫീസ് പ്രതിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചത്.
കേസ് ഇടുക്കി മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്നുണ്ടെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു എ.ജിക്ക് വേണ്ടി ഹാജരായ അഡ്വ. നാരായണന് ഹൈക്കോടതിയില്‍ അറിയിച്ചത്.
പിന്നാക്ക വിഭാഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ കയ്യേറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നത് ശരിയല്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. സി.എസ് സജിപ്രകാശ് എ.ജിക്ക് വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. കേസിന്റെ ഗൗരവം കണക്കിലെടുത്ത കോടതി അന്വേഷണത്തിന്റെ വിവരങ്ങള്‍ എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
2015 നവംബര്‍ ഒന്നിനാണ് ദേവികുളം പോലീസ് സ്റ്റേഷനില്‍ ജോയിസ് ജോര്‍ജിനെയും ബന്ധുക്കളെയും പ്രതികളാക്കി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. എസ്.സി, എസ്.റ്റി ആക്ടും കേസില്‍പ്പെടുത്തിയിരുന്നു. അന്വേഷണ ചുമതല മൂന്നാര്‍ ഡിവൈ.എസ്.പിക്കായിരുന്നു. ജോയിസ് ജോര്‍ജിന്റെ സ്വാധീനം വച്ച് അന്വേഷണം അട്ടിമറിക്കുമെന്നുറപ്പായതോടെ ഹര്‍ജിക്കാരനായ മുകേഷ് സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചു.
2015 ഡിസംബര്‍ 4ന് ഹൈക്കോടതി സിംഗിള്‍ ബഞ്ചില്‍ ഹര്‍ജി പരിഗണിച്ചു. ഗുരുതരമായ കേസാണെന്ന് കോടതി കണ്ടെത്തി. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുമെന്ന് കോടതി പ്രഖ്യാപിച്ചു. ഇതിനെതിരെ ജോയിസിന്റെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ മേല്‍നോട്ടം തുടരുമെന്നാണ് കോടതി അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസിന്റെ പുരോഗതി അപ്പപ്പോള്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ദുര്‍ബ്ബലമായ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തിച്ചത്.
റിപ്പോര്‍ട്ടില്‍ കേസ് സംബന്ധിക്കുന്ന കാര്യങ്ങളില്ല. അടുത്തിടെ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോഴും ശുഷ്കമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് കൊട്ടാക്കമ്പൂര്‍ ഭൂമി തട്ടിപ്പ് കേസ് മജിസ്ട്രേറ്റ് കോടതിയില്‍ നടത്തിയാല്‍ മതിയെന്ന സമീപനവുമായി എ.ജിയും പരിവാരങ്ങളും കോടതിയില്‍ നിലപാട് കൈക്കൊണ്ടത്. ഹൈക്കോടതി ഈ വാദം അംഗീകരിക്കാതെ കേസിന്റെ പ്രാധാന വസ്തുതകള്‍ കോടതിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശിച്ചതോടെ സര്‍ക്കാരും എ.ജി ഓഫീസും വെട്ടിലായി. പോലീസിന്റെ ഭാഗത്ത് നിന്നു തുടര്‍ച്ചയായി വീഴ്ചയുണ്ടായിക്കൊണ്ടിരിക്കുന്നതിനാല് അന്വേഷണം സിബിഐയുടെ പക്കലേക്ക് എത്താനുള്ള സാധ്യത ഏറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: