ആലപ്പുഴ: പ്രായപൂര്‍ത്തിയായില്ലെന്ന പേരില്‍ പോലീസ് പിടികൂടിയ 12 പെണ്‍കുട്ടികളെ ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കാതെ പോലീസ് നിര്‍ദേശ പ്രകാരം അഭയകേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നതിനെകുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്.
കമ്മീഷന്റെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായ ഐജിയാണ് കേസ് അന്വേഷിക്കുക. കമ്മീഷന് ആക്റ്റിംഗ് ചെയര്പേഴ്സന് പി. മോഹനദാസിന്റേതാണ് ഉത്തരവ്. കര്‍ണാടക, ഒഡീഷ സ്വദേശിനികളാണ് പോലീസ് തടങ്കലില്‍ എറണാകുളം കടവന്ത്ര ശാന്തിഭവനിലുള്ളത്.
അരൂരിലുള്ള ഒരു സ്വകാര്യകമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. പ്രായപൂര്‍ത്തിയായില്ലെന്ന പേരിലാണ് അരൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പരിശോധന നടത്തി എല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്ന് കണ്ടെത്തിയതായി പരാതിയില്‍ പറയുന്നു. എന്നിട്ടും പെണ്‍കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
ആദ്യം കാക്കനാട് മേഴ്സി ഹോമിലും പിന്നീട് ശാന്തിഭവനിലേക്കും മാറ്റി. പോലീസ് നിര്‍ദേശ പ്രകാരമാണ് പെണ്‍കുട്ടികള്‍ അന്യായതടങ്കലിലുള്ളതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: