തേഞ്ഞിപ്പലം: മുഹമ്മദ് അഫ്സലും പി.യു. ചിത്രയും സ്കൂള്‍ മീറ്റുകളോട് വിടപറഞ്ഞതോടെ ദീര്‍ഘദൂരത്തില്‍ പാലക്കാടിന് നേരിയ തിരിച്ചടി നേരിട്ടെങ്കിലും രണ്ട് സ്വര്‍ണം നേടാന്‍ അവര്‍ക്കായി. ആദ്യ ദിനം നടന്ന മൂന്നെണ്ണത്തിലാണിത്. രണ്ടെണ്ണം നേടിയ എറണാകുളവും മികച്ച പ്രകടനം നടത്തി. പാലക്കാട് കല്ലടി എച്ച്എസും കോതമംഗലം മാര്‍ബേസിലുമാണ് സ്വര്‍ണം പങ്കിട്ടത്.
ആദ്യ ഇനമായ സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പൊന്നണിഞ്ഞ മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം സ്വന്തമാക്കി. 15:17.4 സെക്കന്‍ഡ്. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സി. ബബിതയിലൂടെയാണ് പാലക്കാട് ആദ്യ സ്വര്‍ണത്തില്‍ മുത്തമിട്ടത്. ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ആദര്‍ശ് ഗോപിയിലൂടെയാണ് മാര്‍ബേസില്‍ രണ്ടാം സ്വര്‍ണം നേടിയത്. ഈ വിഭാഗം പെണ്‍കുട്ടികളില്‍ സി. ചാന്ദ്നി പാലക്കാടിനായി സ്വര്‍ണം നേടി.
സീനിയര്‍ ആണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയെങ്കിലും സ്വന്തം പേരിലുള്ള റെക്കോഡ് തിരുത്താന്‍ ബിബിന്‍ കഴിഞ്ഞില്ല. കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിനിടെ ബാധിച്ച പനിയാണ് ബിബിന്റെ റെക്കോഡെന്നെ സ്വപ്നത്തിന് വിലങ്ങുതടിയായത്. അവസാന ലാപ്പിലെ കുതിപ്പില്‍ തിരുവനന്തപുരം സായിയുടെ അഭിനന്ദ് സുന്ദരേശന്(15:18.0) സ്വര്‍ണം നേടി. ജൂനിയര്‍ വിഭാഗം 3000 മീറ്ററില്‍ കഴിഞ്ഞ തവണ റെക്കോഡുമായി സ്വര്‍ണം നേടിയ പറളിയുടെ പി.എന്‍. അജിത്ത് 15:19.2 സെക്കന്‍ഡില്‍ വെങ്കലം നേടി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ 8:55.8 സെക്കന്‍ഡിലാണ് ആദര്‍ശ് ഗോപി സ്വര്‍ണം നേടിയത്. മലപ്പുറം കുനിയില്‍ അല്‍ അന്‍വര്‍ സ്കൂളിലെ കെ. മുഹമ്മദ് അഫാന് 9:13.0 സെക്കന്‍ഡില്‍ വെള്ളിയും പാലക്കാട് മാതൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ.എ. അഖില്‍ സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
3000 മീറ്ററില്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ ആദ്യ മൂന്ന് സ്ഥാനവും പാലക്കാടിന്. 10:19.0 സെക്കന്റില്‍ സി. ചാന്ദിനി സ്വര്‍ണം നേടിയപ്പോള്‍ മുണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ യു. ആതിര (10:19.5സെ) വെള്ളി സ്വന്തമാക്കി. കല്ലടിക്കാരിയും ചാന്ദിനിയുടെ കൂട്ടുകാരിയുമായ പി.വി. ഷാലു മൂന്നാമത്. ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ മത്സരങ്ങള്‍ ഇന്ന്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് മീറ്റ് ഉദ്ഘാടനം ചെയ്തു.
കോടതി കനിഞ്ഞിട്ടും രക്ഷയില്ല
തേഞ്ഞിപ്പലം: ഹൈക്കോടതി വിധിയുടെ പിന്‍ബലത്തിലെത്തിയ ഷോട്ട്പുട്ട് താരത്തെ അധികൃതര്‍ മത്സരിക്കാന്‍ അനുവദിച്ചില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ താരമായ തൃശൂര്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മരിയ തോമസാണ് കോടതി ഉത്തരവുമായി എത്തിയത്. ഷോട്ട്പുട്ടിലാണ് മരിയക്ക് അവസരം നിഷേധിച്ചത്.
നവംബര്‍ 23ന് റവന്യൂ ജില്ലാ അത്ലറ്റിക് മീറ്റ് ഷോട്ട്പുട്ട് മത്സരം നടക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയായിരുന്നു മരിയ. ഇക്കാര്യം അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും താരം പറയുന്നു. ഇന്നലെ നടന്ന ഡിസ്ക്കസ് ത്രോയില്‍ വെങ്കലം സ്വന്തമാക്കിയ മരിയ, ഞായറാഴ്ച ജാവലിന്‍ ത്രോയിലും മത്സരിക്കുന്നു.
കഴിഞ്ഞ രണ്ട് സംസ്ഥാന മീറ്റുകളില്‍ കോഴിക്കോട് പുല്ലൂരാംപാറ എച്ച്എസിന് വേണ്ടി ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടിയിരുന്നു. ഈയിനത്തില്‍ ഇക്കുറിയും പങ്കെടുക്കാനുള്ള താത്പര്യം എഇഒയെയും റവന്യൂ ജില്ലാ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് ട്രയല്‍സും നടത്തി. ജില്ലാ മീറ്റിലെ ഒന്നാം സ്ഥാനക്കാരി 8.24 മീറ്റര്‍ മാത്രം എറിഞ്ഞപ്പോള്‍ 10.32 ആയിരുന്നു ട്രയല്‍സില്‍ മരിയയുടെ പ്രകടനം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഇതിനകം പ്രവേശം നല്‍കിയെന്ന് പറഞ്ഞ് താരത്തിന് അവസരം നിഷേധിക്കപ്പെട്ടു. 29ന് ഡിഡിഇക്ക് നല്കിയ അപ്പീലും തള്ളി.
തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. നാല് താരങ്ങളുടെയും പ്രകടനം നോക്കി അര്‍ഹതയുള്ളവര്‍ക്ക് പ്രവേശം നല്‍കണമെന്നായിരുന്നു ഡിസംബര്‍ ഒന്നിലെ ഹൈക്കോടതി ഉത്തരവ്. ആണ്‍കുട്ടികളുടെ വോളിബാളില്‍ പങ്കെടുത്തത് മൂലം ജില്ലാ മീറ്റ് നഷ്ടമായ തൃശൂരിലെ തന്നെ താരത്തിന് സംസ്ഥാന മീറ്റിലെ ഷോട്ട്പുട്ടില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.
അവസാന മീറ്റില്‍ അമലിന് റെക്കോഡ് സ്വര്‍ണം
തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിനോട് ഈ വര്‍ഷം വിടപറയുന്ന കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ അമല്‍ പി. രാഘവിന് റെക്കോഡ് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ ഡിസ്ക്കസ് ത്രോയില്‍ 44.09 മീറ്റര്‍ ദൂരം എറിഞ്ഞാണ് അമല്‍ റെക്കോഡിട്ടത്. 2014-ല്‍ മാതിരപ്പള്ളി ഗവ. വിഎച്ച്എസ്എസിലെ ഷിജോ മാത്യു സ്ഥാപിച്ച 40.71 മീറ്ററിന്റെ റെക്കോഡാണ് അമലിന്റെ കൈക്കരുത്തില്‍ പഴങ്കഥയായത്.
എറണാകുളത്ത് നടന്ന ജൂനിയര്‍ മീറ്റില്‍ സ്വന്തംപേരില്‍ കുറിച്ച റെക്കാഡ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അമല്‍ മീറ്റിലെത്തിയത്. പ്രതികൂല സാഹചര്യങ്ങള്‍ പ്രതീക്ഷിച്ച പ്രകടന കാഴ്ച്ചവയ്ക്കാന്‍ തടസമായെന്ന് അമല്‍ പറഞ്ഞു. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഡിസ്ക്കസ് ത്രോയിലും ഷോട്ട്പുട്ടിലും സ്വര്ണനേട്ടത്തോടെയായിരുന്നു അമലിന്റെ സംസ്ഥാന കായികമേളയിലെ തുടക്കം. ഇരു വിഭാഗത്തിലും രണ്ടു വര്‍ഷവും അമലിനായിരുന്നു സ്വര്‍ണം. അടുത്ത വര്‍ഷം ജൂനിയര്‍ ഷോട്ട്പുട്ടില്‍ റെക്കാഡിട്ടതോടെ അമല്‍ താരമായി.
ആ വര്‍ഷംതന്നെ ഡിസ്ക്കസ് ത്രോയിലും അമല്‍ സ്വര്‍ണം നേടി. തൊട്ടടുത്ത വര്‍ഷം ഷോട്ട്പുട്ടിലെ സ്വന്തം റെക്കാഡും അമല്‍ തിരുത്തിക്കുറിച്ചു. കഴിഞ്ഞ തവണ ഷോട്ട്പുട്ട് സീനിയര്‍ വിഭാഗത്തിലും സ്വര്‍ണം നേടി. ചാള്‍സ് ഇടപ്പാട്ടാണ് കോച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: