പാലാ: രാമപുരം കോട്ടമലയ്ക്ക് പിന്നാലെ ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂര്‍ നാടുകാണിമലയും പാറമട ലോബി കൈയ്യടക്കുന്നു. പാറ ഖനനത്തിനായി ഇവിടെ 54 പേരില്‍ നിന്നായി 125 ഏക്കറോളം സ്ഥലമാണ് സ്വകാര്യ പാറമട കമ്പനി വാങ്ങിക്കൂട്ടിയിരിക്കുന്നത്.
ഒരു വ്യക്തിതന്നെ ഏഴ് പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ പേരിലാണ് ഇത്രയും സ്ഥലം സ്വന്തമാക്കിയത്. റവന്യു രേഖകളില്‍ പുറമ്പോക്ക് എന്ന് സൂചിപ്പിച്ചിട്ടുള്ള സ്ഥലം കയ്യേറി അനധികൃതമായി പട്ടയം തരപ്പെടുത്തിയിരുന്നവരാണ് പാറമട കമ്പനിക്ക് സ്ഥലം നല്‍കിയിരിക്കുന്നതെന്ന് നാടുകാണി സംരക്ഷണ സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും പൊതുജനങ്ങള്‍ നല്കിയ പരാതിയും പരിശോധിച്ച് ഇവിടെ പാറ ഖനനത്തിന് അനുമതി നല്‍കേണ്ടതില്ലെന്ന് എഡിഎം പഞ്ചായത്തിനെ രേഖാമൂലം അറിയിച്ചിരുന്നു. ഖനനത്തിനെതിരെ ഗ്രാമസഭയും പ്രമേയം പാസാക്കി പഞ്ചായത്തിന് സമര്‍പ്പിച്ചിരുന്നു. ഇതെല്ലാം മറികടന്ന് പാറമട ലോബിക്ക് അനൂകൂലമായി നിലകൊള്ളുന്ന ചില സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് നാടുകാണി സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു.
പരിസ്ഥിതി ദുര്‍ബല പ്രദേശമായ നാടുകാണിമലയില് മണ്ണിടിച്ചില്‍ മൂലം 4 വര്‍ഷം മുമ്പ് നിര്‍ത്തിപ്പോയ പാറമടയുടെ സ്ഥലത്താണ് വീണ്ടും ആരംഭിക്കുന്നത്.
പ്രാദേശിക നേതാക്കളെ സ്വാധീനിച്ച് അവരുടെ പിന്തുണ ഉറപ്പാക്കിയാണ് പാറമട കമ്പനിയുടെ നീക്കമെന്നും കര്‍മ്മ സമിതി നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ ലൂക്കോസ്, ജോസ് ഫ്രാന്‍സീസ്, സജി വര്‍ക്കി റോബിന് തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: