തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ ആദ്യ ദിനത്തിലെ ഗ്ലാമര്‍ ഇനമായ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ കുട്ടികള്‍ നേടിയത് മൂന്ന് സ്വര്‍ണം. സബ് ജൂനിയറില്‍ എല്‍ഗ തോമസ്, ജൂനിയറില്‍ കെ.ടി. സൂര്യാമോള്‍, സീനിയറില്‍ അബിത മേരി മാനുവല്‍ എന്നിവരാണ് സ്വര്‍ണത്തിലേക്ക് കുതിച്ച താരങ്ങള്‍. കോഴിക്കോട് പൂവമ്പായ് എഎംഎച്ച്എസ്എസ് വിദ്യാര്‍ഥിനികളാണ് മൂവരും.
800, 1500 മീറ്ററുകൡലെ രാജ്യാന്തരതാരമായ അബിത ആദ്യമായാണ് ഒറ്റലാപ്പ് പോരാട്ടത്തിനിറങ്ങിയത്. 56.02 സെക്കന്‍ഡില്‍ എതിരാളികളെ ഏറെ പിന്നിലാക്കി പൊന്നണിഞ്ഞു. അബിതക്ക് പിന്നില്‍ എറണാകുളത്തിന്റെ വി.കെ. ശാലിനിക്ക് വെള്ളി. പാലക്കാട് കല്ലടി സ്കൂളിന്റെ അനില വേണു വെങ്കലം നേടി. കോമണ്‍വെല്‍ത്ത് യൂത്ത് മീറ്റില്‍ 800ല്‍ വെങ്കലം നേടിയ അബിതയെ ഭാവിയില്‍ 400 മീറ്റിലും മത്സരിപ്പിക്കാനാണ് കോച്ച് പി.ടി. ഉഷ ലക്ഷ്യമിടുന്നത്. കോഴിക്കോട് കല്ലാനോട് അകമ്പടിയില്‍ മാനുവലിന്റെയും ബീനയുടെയും മകളാണ് ഈ പ്ലസ് ടു വിദ്യാര്‍ഥിനി. 800, 1500 മീറ്റുകളില്‍ അബിത ഇറങ്ങുന്നുണ്ട്. ജൂനിയറില്‍ കെ.ടി. സൂര്യാമോളാണ് ഉഷ സ്കൂളിനായി രണ്ടാം സ്വര്‍ണം നേടിയത്.
കഴിഞ്ഞ ദേശീയ മീറ്റില്‍ ഒന്നാമതായിരുന്ന സൂര്യാമോള്‍ 57.47 സെക്കന്‍ഡിലാണ് ഫിനിഷ് ലൈന്‍ കടന്നു. സൂര്യമോള്‍ക്ക് പിന്നില്‍ മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദന വെള്ളി നേടി. ഉഷ സ്കൂളിന്റെ തന്നെ ആദിത്യ. കെ.ടി. വെങ്കലവും സ്വന്തമാക്കി. മലപ്പുറം അങ്ങാടിപ്പുറം തോട്ടുങ്കല്‍ സുബ്രഹ്മണ്യന്റെയും രജനിയുടെയും മകളായ സൂര്യാമോള്‍ ഇനി 100, 200 മീറ്ററുകളിലും മത്സരിക്കും.
സബ് ജൂനിയറില്‍ എല്‍ഗ തോമസ് ഒരു മിനിറ്റ് 01.23 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. വയനാട് മാനന്തവാടി അഞ്ചാംമൈല്‍ കപ്യാരുമലയില്‍ തോമസ്-ബിന്ദു ദമ്പതികളുടെ മകളായ എട്ടാം ക്ലാസുകാരിയുടെ കന്നിസ്വര്‍ണമാണിത്. മലപ്പുറത്തിന്റെ എം.പി. ലിജ്നയുടെ വെല്ലുവിളി മറികടന്നായിരുന്നു എല്‍ഗയുടെ ഫിനിഷ്. കോതമംഗലം സെന്റ് ജോര്‍ജിന്റെ മറിയ ജോജോ വെങ്കലവും നേടി. എല്‍ഗ ഇനി 100, 200 മീറ്ററുകളിലും മത്സരിക്കാനിറങ്ങും.
തന്റെ ഇഷ്ടയിനങ്ങളിലൊന്നായ 400 മീറ്റര്‍ തൂത്തുവാരുമെന്ന് ഫൈനലിന് മുമ്പേ ഉഷ ഉറപ്പിച്ച് പറഞ്ഞിരുന്നു. സ്വര്‍ണജേത്രികളായ മിടുക്കികളെ വാരിപ്പുണര്‍ന്നാണ് ഉഷ സന്തോഷം പ്രകടിപ്പിച്ചത്. ഓര്‍മ്മകളുറങ്ങുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ തന്റെ ശിഷ്യകളുടെ പൊന്നിന് നേട്ടത്തിന് ഇരട്ടിമധുരമാണെന്ന് ഉഷ പറഞ്ഞു. ഫൈനലിന് മുമ്പ് 100 മീറ്റര്‍ റിലേയുടെ ഹീറ്റ്സ് ഓടിയ ശേഷമാണ് സൂര്യാമോളും എല്‍ഗയും സ്വര്‍ണം കൊയ്യാനത്തെിയത്.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ 400 മീറ്റില്‍ എറണാകുളത്തിന്റെ വാരിഷ് ബോഗിമയും സ്വര്‍ണം നേടി. സമയം: 54.45 സെക്കന്‍ഡ്. മണിപ്പൂരില്‍ നിന്ന് കേരളത്തിലെത്തെിയ വാരിഷ് കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി. പാലക്കാടിന്റെ അജയ് കെ. വിശ്വനാഥിനാണ് വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പത്തനംതിട്ടയുടെ അനന്തു വിജയന് എറണാകുളത്തിന്റെ അഭിഷേക് മാത്യൂവിനെ അട്ടിമറിച്ച് ശ്രദ്ധേയനായി. 49.99 സെക്കന്‍ഡിലാണ് അനന്തു ഒന്നാമനായത്. സീനിയര്‍ വിഭാഗത്തില്‍ ഇടുക്കി വണ്ണപ്പുറം സ്കൂളിലെ ആല്ബിന് ബാബുവിനാണ് (49.33 സെ) സ്വര്‍ണം. മാര്‍ബേസിലിന്റെ ഷെറില്‍ മാത്യു വെള്ളിയും അവരുടെ തന്നെ ശ്രീനാഥ് എം.കെ. വെങ്കലവും നേടി.
400 മീറ്ററില്‍ സ്വര്‍ണം നേടിയ അബിത മേരി മാനുവല്‍,
കെ.ടി. സൂര്യമോള്‍, എല്‍ഗ തോമസ് എന്നിവര്‍ പി.ടി. ഉഷക്കൊപ്പം
പ്രതികരിക്കാൻ ഇവിടെ എഴുതുക: