തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ വന്‍കിട നിക്ഷേപകരെ രക്ഷപ്പെടുത്താന്‍ സാധാരണ നിക്ഷേപകരെ സംസ്ഥാന സര്‍ക്കാര്‍ ബലിയാടാക്കുകയാണെന്ന് സഹകാര്‍ഭാരതി അഖിലേന്ത്യാ സെക്രട്ടറി കെ.കരുണാകരന്. സഹകരണ സംഘങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സഹകാര്‍ഭാരതി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ തുക നിക്ഷേപിച്ചവര്‍ അവരുടെ വരുമാനത്തിന്റെ വിശദവിവരം വെളിപ്പെടുത്താന്‍ തയ്യാറാണ്. വന്‍കിടക്കാരാണ് നിക്ഷേപങ്ങളുടെ കണക്ക് വെളിപ്പെടുത്താത്തത്. നോട്ട് അസാധുവാക്കിയ ഘട്ടത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വേണ്ട പോലെ സഹകരണ മേഖലയില്‍ ഇടപെട്ടിരുന്നെങ്കില്‍ സഹകരണ സംഘങ്ങളില്‍ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല.
പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ആവശ്യാനുസരണം പണം പിന്‍വലിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ സൗകര്യം ഒരുക്കണം.
സഹകരണ സംഘങ്ങളിലെ അസാധു നോട്ടുകള്‍ കെവൈസി മാനദണ്ഡം പാലിച്ചു കൊണ്ട് സംസ്ഥാന സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. ചര്‍ച്ചകള്‍ നടത്തി ദിവസങ്ങള്‍ തള്ളി നീക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ ക്രിയാത്മകമായി ഇടപെടണമെന്നും കരുണാകരന് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന എംപ്ലോയിസ് സെല്‍ കണ്‍വീനര്‍ കെ. രാജശേഖരന്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ രാമചന്ദ്രന്, മോഹനചന്ദ്രന്, ജില്ലാ സെക്രട്ടറി അജിബുധന്നൂര്‍, കാലടി വിജയകുമാര്‍, തോട്ടക്കാട് ശിവശങ്കരക്കുറുപ്പ്, സംഘടനാ സെക്രട്ടറി അജീഷ്, ട്രഷറര്‍ കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: