കാട്ടാക്കട: നെയ്യാര്‍ ജലാശയം വറ്റിവരണ്ടതോടെ തലസ്ഥാന ജില്ല കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്. കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ കാപ്പുകാട് മുതല്‍ അമ്പൂരിയിലെ അണമുഖം വരെ 3.5 ച.മൈല്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന നെയ്യാര്‍ ജലാശയം തലസ്ഥാന ജില്ലയുടെ കുടിനീരിന്റെ അക്ഷയ ഖനിയാണ്. എന്നാല്‍ നെയ്യാര്‍ ജലാശയത്തിലെ വെള്ളം സംഭരിച്ചു നിര്‍ത്താന്‍ അധികൃതര്‍ മറന്നതോടെ ഡാം ഇന്ന് വെറും കാഴ്ച വസ്തുവായി മാറിയിരിക്കുന്നു.
നാടും നഗരവും വേനലില്‍ കരിഞ്ഞുണങ്ങുമ്പോള്‍ വെള്ളത്തിന് തുണയാകേണ്ട നെയ്യാര്‍ ജലസേചന പദ്ധതി ഇന്ന് നാശത്തിന്റെ വക്കിലാണ്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് താലൂക്കുകളിലെയും തമിഴ്നാട്ടിലെ വിളവങ്കോട് താലൂക്കിലെയും കാര്‍ഷികാവശ്യം ലക്ഷ്യമിട്ട് ഒന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കമാന്‍ഡ് ഏരിയാ ഡവലപ്മെന്റ് പ്രോഗ്രാം (കാഡ) അനുസരിച്ച് 1959 ല്‍ കമ്മീഷന് ചെയ്തതാണ് നെയ്യാര്‍ ജലസേചന പദ്ധതി.
3750 മെട്രിക് അടി സംഭരണ ശേഷിയുള്ള ജലാശയത്തില്‍ നിന്നും 33.82 കിലോമീറ്റര്‍ നീളമുള്ള വലതുകര, 33.40 കിലോമീറ്ററില്‍ ഇടതുകര എന്നീ രണ്ടു
കനാലുകളിലൂടെയും 104.60 കിലോമീറ്റര്‍ ഉള്ള ബ്രാഞ്ച് കനാലുകളിലൂടെയും ഈ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ വേനലില്‍ വെള്ളം എത്തിച്ചു കൊടുക്കുകയായിരുന്നു അണക്കെട്ടിന്റെ ലക്ഷ്യം. ആദ്യ കാലങ്ങളില്‍ 36000 ഏക്കര്‍ പ്രദേശത്ത് ലക്ഷ്യത്തിനനുസൃതവുമായി കൃഷിയിടങ്ങളില്‍ വെള്ളമെത്തിയെങ്കിലും കഴിഞ്ഞ 20 വര്‍ഷത്തോളമായി തീരം കയ്യേറിയുള്ള കൃഷിയും മണ്ണൊലിപ്പും കാരണം സംഭരണ ശേഷി പകുതിയോളം കുറഞ്ഞ സ്ഥിതിയിലാണ് അണക്കെട്ട്. കൂടാതെ വന്‍തോതില്‍ ജലാശയത്തില്‍ കൊണ്ടു തള്ളുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ജലാശയത്തെ മലിനമാക്കുന്നു.
വേനലില്‍ വെള്ളം ക്രമാതീതമായി വറ്റുകയും ചെറിയ മഴയില്‍ പോലും നിറയുകയും ചെയ്യുന്ന അണക്കെട്ടിനുള്ളിലെ എക്കലും വണ്ടലും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് അണക്കെട്ടിനെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ പദ്ധതികള്‍ ഏറെ ഉണ്ടായെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. പലതവണ ഇത് സംബന്ധിച്ച് പഠനം നടന്നു. എക്കലും മണ്ണും നീക്കം ചെയ്യുന്നതിന് ഭീമമായ ചെലവ് ഉണ്ടാവുമെന്നും അതിനാല്‍ നിലവിലുള്ള അണക്കെട്ടിന് മുകളിലായി ഒരു അപ്പര്‍ ഡാം പണിയണമെന്നും നിര്‍ദേശം ഉണ്ടായി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി ടി.എം.തോമസ്ഐസക് സ്ഥലം സന്ദര്‍ശിച്ചു കാര്യങ്ങള്‍ വിലയിരുത്തി മടങ്ങിയെങ്കിലും ഒന്നും മുന്നോട്ടു നീങ്ങിയില്ല. ഇപ്പോഴത്തെ ഡാമിന്റെ ദയനീയ സ്ഥിതി അറിഞ്ഞിട്ടും മന്ത്രിമാരാരും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
260 കിലോമീറ്റര്‍ ദൂരപരിധിയില്‍ ഏഴ് പഞ്ചായത്തുകളിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തും കുടിവെള്ള വിതരണം നടത്തുന്നതിന് സ്ഥാപിച്ച കാളിപാറ ജല വിതരണ പദ്ധതിക്കായും സംഭരണിയില്‍ നിന്നും വെള്ളം എടുക്കേണ്ടതുണ്ട്. അണക്കെട്ടിന്റെ സംഭരണ ശേഷി കുറഞ്ഞതോടെ തമിഴ്നാടിന് വെള്ളം കൊടുത്തിരുന്നത് നിര്‍ത്തി. കടുത്ത വേനലില്‍ നെയ്യാര്‍ അണയിലെ കുറ്റിച്ചല്‍ കാപ്പുകാട് നിന്നും വെള്ളം, മുണ്ടണി തോട് വഴി അരുവിക്കര ജല സംഭരണിയില്‍ എത്തിച്ചു നഗരത്തില്‍ ജല വിതരണം നടത്തേണ്ട സ്ഥിതി പണ്ട് ഉണ്ടായിരുന്നു. വീണ്ടും ഇത്തരം ഒരവസ്ഥ ഉണ്ടായാല്‍ തുണയ്ക്ക് നെയ്യാര്‍ ജലസേചന പദ്ധതി ഉണ്ടാവണമെങ്കില്‍ അണക്കെട്ടിന്റെ സംഭരണ ശേഷി കൂട്ടിയേ കഴിയൂ. തീരം കയ്യേറിയുള്ള കൃഷിയും വന നശീകരണം കാരണമുള്ള മണ്ണൊലിപ്പും അടിയന്തിരമായി തടയണം. ജലാശയത്തിന്റെ അടിത്തട്ടിലെ എക്കലും മാലിന്യങ്ങളും മണലും നീക്കം ചെയ്ത് സംഭരണ ശേഷി വര്‍ധിപ്പിക്കണം. ഉടനടി ഈ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ നെയ്യാര്‍ ഡാമിലെ വരള്‍ച്ച നാടിന്റെ കുടിനീര് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: