കൊച്ചി: മുളവുകാട് ദ്വീപില്‍ സ്ഥലം ലഭ്യമായ പ്രദേശങ്ങളില്‍ റോഡ് നിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഗോശ്രീ വികസന അതോറിറ്റിക്ക് (ജിഡ) നിര്‍ദ്ദേശം നല്കി. രണ്ടു മാസത്തിനകം ലഭ്യമായ സ്ഥലത്തുള്ള റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് നിര്‍ദേശിച്ചു.
കമ്മീഷന് സിറ്റിംഗില്‍ ഹാജരാകാത്ത മുളവുകാട് പഞ്ചായത്ത് സെക്രട്ടറിക്ക് സമന്‍സ് അയക്കാനും കമ്മീഷന് ഉത്തരവായി. സമന്‍സ് ലഭിച്ചിട്ടും ഹാജരാകാതിരുന്നാല്‍ വാറന്റ് അയക്കുമെന്നും നടപടിക്രമത്തില്‍ പറയുന്നു. വിശദീകരണം സമര്‍പ്പിക്കാന്‍ ആര്‍ഡിഒക്കും കമ്മീഷന് നോട്ടീസ് നല്കി.
നേവിലാന്റ് മുതല്‍ തെക്കേ അറ്റമായ ബോള്‍ഗാട്ടി ജംഗ്ഷന് വരെയുള്ള റോഡ് വികസനത്തിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കല്‍ നടന്നുവരികയാണെന്ന് ജിഡ, കമ്മീഷനെ അറിയിച്ചു. 357 പേരുടെ സ്ഥലം ഏറ്റെടുക്കണം. 226 പേരുടെ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കുന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കും
സ്ഥലം ഏറ്റെടുക്കാന്‍ കാലതാമസം വരുന്നതു കാരണം മുളവുകാട് റോഡിന്റെ അറ്റകുറ്റപണികള്‍ നടത്താന്‍ 22 ലക്ഷം അനുവദിച്ചിട്ടുള്ളതായി ജിഡ അറിയിച്ചു. മുളവുകാട് റോഡ് വികസനത്തിന് 14.93 കോടി നീക്കി വച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഡിസംബര്‍ 8 ന് കാക്കനാട് കളക്ടറേറ്റില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. അഡ്വ. സുബല്‍ പോള്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: