കാക്കനാട്: കളക്ടറേറ്റില്‍ സ്ഫോടനം നടന്നിട്ട് ഏഴുവര്‍ഷം പിന്നിട്ടിട്ടും കുറ്റക്കാരെയോ അവരുടെ ലക്ഷ്യത്തെക്കുറിച്ചോ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2009 ജൂലൈ 10ന് പട്ടാപ്പകല്‍ കളക്ടറേറ്റിലെ 5-ാം നിലയില്‍ ഉഗ്രശബ്ദത്തോടെ ടൈമര്‍ ഘടിപ്പിച്ച പൈപ്പ് ബോംബ് പൊട്ടിതെറിച്ചത്. ജീവനക്കാരും പരിസര നിവാസികളും സ്ഫോടന ശബ്ദം കേട്ട് ഞെട്ടിവിറച്ചു. പരിസരത്തുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരനെ മാസങ്ങളോളം കൊണ്ടു നടന്ന് ചോദ്യം ചെയ്ത് മാനസിക പീഡനം ഏല്‍പ്പിച്ചതല്ലാതെ ഒന്നിനും കഴിഞ്ഞില്ല. ഇതേ കാലയളവില്‍ തന്നെ കളക്ടറേറ്റില്‍ നിന്നും ഒരു വിളിപ്പാടകലെയുള്ള ഇടത്താവളത്തോട് ചേര്‍ന്ന് അര്‍ദ്ധരാത്രിയില്‍ സമാനമായി നടന്ന സ്ഫോടനത്തിന്റെ അന്വേഷണവും പാതിവഴിയിലാണ്. ഭീകരപ്രവര്‍ത്തകരുടെ വേരുകള്‍ കേരളത്തിലുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ചിന്റെ മുന്നറിയിപ്പിനു പിന്നാലെയായിരുന്നു ഈ രണ്ടു സ്ഫോടനങ്ങളും.
പോലീസും തീവ്രവാദ വിരുദ്ധസംഘവും ഉള്‍പ്പെടെ മാസങ്ങളോളം ഇതിനു പിന്നാലെ പാഞ്ഞെങ്കിലും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞില്ല. തീവ്രവാദികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും രണ്ടു സ്ഫോടനങ്ങളും ബാഗ്ലൂര് സ്ഫോടനത്തില്‍ ഉപയോഗിച്ച ടൈം ബോംബുകളുമായി സാമ്യമുള്ളതായിരുന്നു.
നവംബര്‍ 1 ന് പട്ടാപ്പകല്‍ മലപ്പുറം സിവില്‍ സ്റ്റേഷന് കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിനടിയില്‍ പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ചിരുന്ന ടൈം ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടി ഭീകരാന്തരീക്ഷമുണ്ടായി. പരിസരത്തുണ്ടായിരുന്ന മറ്റ് രണ്ടു കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സംഭവ സ്ഥലത്തു നിന്നു ലഭിച്ച പെട്ടിയില്‍ ഉസാമ ബിന്‍ ലാദന്റെ ചിത്രമടങ്ങിയ ലഘുലേഖയും അള്ളാഹുവിന്റെ നാമത്തില്‍ എന്നു തുടങ്ങുന്ന വിവരണത്തില്‍ ബീഫ് വിവാദവും ബീഫ് കൈവശം വച്ചതിന് സെപ്റ്റംബര്‍ 8ന് യുപി സ്വദേശി മുഹമ്മദ് അഖിലാഖ് കൊല്ലപ്പെട്ട സംഭവം പ്രതിപാദിക്കുന്നുണ്ട്.
കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പ്രത്യേക രഹസ്യാന്വേഷണ സംഘവും, സംസ്ഥാന പോലീസ് മേധാവിയുടെ സംഘവും സംയുക്തമായി അന്വേഷിച്ചെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: