ഇരിട്ടി: ആദിവാസി യുവതിയും കുഞ്ഞും കാട്ടില്‍ മരിക്കാനിടയായ സംഭവത്തില്‍ അധികൃതര്‍ അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പരക്കെ പ്രതിഷേധം. പ്രസംഗത്തിലും വാക്കിലും ആദിവാസിപ്രേമം വിളമ്പി നടക്കുന്നവര്‍ അത് പ്രവര്‍ത്തിയില്‍ കാണിക്കാത്തതാണ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ പ്രസവത്തെത്തതുടര്‍ന്ന് മരിച്ച അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കാട്ടിനുള്ളിലെ ഈറ്റയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് നിര്‍മ്മിച്ച കുടിലിന്റെ മണ്തറയില് കിടന്നത് ഇരുപതു മണിക്കൂറോളമാണ്. പ്രായമായ അമ്മൂമ്മയും ഭര്‍ത്താവ് രാജേഷും മൃതദേഹത്തിന് കാവലിരുന്നു. മരണം സംഭവിച്ച ഉടന്‍തന്നെ കര്‍ണ്ണാടകത്തിന്റെ അധീനതയിലുള്ള മാക്കൂട്ടത്തെ വനപാലകരെയും പോലീസിനെയും അറിയിച്ചിരുന്നെങ്കിലും അവരാരും ഇന്നലെ ഉച്ചക്ക് 12 മണിയോടെ മൃതദേഹം മാറ്റുന്നതുവരെ അവിടെ എത്തിയില്ല. ആരോഗ്യവകുപ്പും ഇവരെ തിരിഞ്ഞ് നോക്കിയില്ല.
അതേസമയം കേരളത്തിലെ അടുത്ത പോലീസ് സ്റ്റേഷനായ ഇരിട്ടിയിലെ പോലീസ് അധികാരികളെ വിവരമറിയിച്ചെങ്കിലും അവര്‍ അതിര്‍ത്തിയുടെ കാര്യം പറഞ്ഞ് കൈമലര്‍ത്തുകയായിരുന്നു. ഒടുവില്‍ ഏതാനും നാട്ടുകാരുടെ സഹായത്തോടെ ആംബുലന്‍സ് വിളിച്ചു മൃതദേഹം മരിച്ച മോഹിനിയുടെ അമ്മ ലീല താമസിക്കുന്ന ആറളം പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്കിലെത്തിച്ചു സംസ്കരിക്കുകയായിരുന്നു.
ആറളം ആദിവാസി മേഖലയില്‍ നിന്നുള്ളവരായിട്ടുപോലും അമ്മയും ചോരക്കുഞ്ഞും മരിച്ച് ഇരുപതു മണിക്കൂറോളം കാട്ടില്‍ കിടന്നിട്ടും ആദിവാസി പ്രേമം പ്രസംഗിച്ചുനടക്കുന്ന ആരും തന്നെ അവിടെയെത്താത്തത് ഇവരുടെ കാപട്യം വിളിച്ചോതുന്നതാണ്. എല്ലാവരും അവഗണിച്ചപ്പോള്‍ ഒടുവില്‍ അമ്മയുടെയും ചോരക്കുഞ്ഞിന്റെയും മൃതദേഹം ആദിവാസികള്‍ തന്നെ പായയില്‍ പൊതിഞ്ഞുകെട്ടി തോളത്തിലേറ്റി കാട്ടിലൂടെ രണ്ടു കിലോമീറ്ററോളം നടന്ന് വനത്തിനു പുറത്ത് എത്തിക്കുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷവും ഏറെ നേരം മൃതദേഹം വനത്തിനോട് ചേര്‍ന്ന മണ് റോഡില്‍ കിടത്തേണ്ടി വന്നു.
ആറളം ഫാമില്‍ അമ്മയോടൊപ്പം താമസിച്ചുവന്നിരുന്ന മോഹിനി രാജേഷിനെ വിവാഹം കഴിച്ച ശേഷം ഒരുമാസം മുന്‍പാണ് മാക്കൂട്ടത്തേക്ക് വന്നത്. മാക്കൂട്ടം കോളനിയില്‍ ആയിരുന്നു രാജേഷിന്റെ വീട്. മാക്കൂട്ടം വന മേഖലയില്‍ നിന്നും വനത്തിലെ വിവിധ വസ്തുക്കള്‍ ശേഖരിച്ചു വില്‍പ്പന നടത്തിയായിരുന്നു രാജേഷിന്റെ ജീവിതം. ഇതുപോലെ തന്നെയാണ് ഈ കോളനിയിലെ പലരും ഇവിടെ ജീവിക്കുന്നത്. വനത്തിനുള്ളില്‍ ഇതിനായി ഇവര്‍ കുടിലുകള്‍ കെട്ടുകയും താമസിക്കുകയും ചെയ്തു വരുന്നുണ്ട്. രാജേഷ് മോഹിനിയെ വിവാഹം ചെയ്തതോടെ അവരെ കാട്ടിനുള്ളില്‍ കെട്ടിയ കുടിലിലേക്ക് കൊണ്ട് വരികയായിരുന്നു. അതേസമയം ഇവരുടെ വിവാഹം എന്ന് പറയുന്നതിന് ആധികാരികമായ യാതൊരുവിധ രേഖകളും ഉണ്ടാവുകയില്ല. ഇവരുടെ കോളനികളില്‍ നിന്നും തനിക്കു ഇഷ്ടപ്പെടുന്നവരെ പ്രായം പോലും നോക്കാതെ കൂടെ കൊണ്ടുവരികയും ഒന്നിച്ചു താമസിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതുപോലുള്ള ഒരു വിവാഹം മാത്രമായിരുന്നു ഇവരുടെതും എന്നാണു അറിയാന്‍ കഴിയുന്നത്. ആറളം ആദിവാസി കോളനിയിലെ ഒരു യുവതിയും കുഞ്ഞും ചികിത്സകിട്ടാതെ മരിച്ചിട്ടും അതിര്‍ത്തിത്തര്‍ക്കം പറഞ്ഞും ആരില്‍ നിന്നും പരാതി ലഭിച്ചില്ലെന്ന് പറഞ്ഞും കയ്യൊഴിഞ്ഞ കേരളത്തിലെ അധികാരികളുടെ നടപടിയില്‍ രോഷം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: