കണ്ണൂര്‍: തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ശതാബ്ദി ആഘോഷ സമാപനത്തിന്റെ ഭാഗമായി നടക്കുന്ന അഷ്ടബന്ധകലശവും സഹസ്രകലശവും ഇന്ന് സമാപിക്കും. ശതാബ്ദിയുടെ ഭാഗമായി ഇന്നലെ വൈകിട്ട് നടന്ന സന്യാസിസംഗമത്തില്‍ 35ഓളം സന്യാസ മഠാധിപതികളും എഴുപതോളം സന്യാസികളും പങ്കെടുത്തു.
ശിവഗിരി മഠത്തിലെ സ്വാമി ഋതംബരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി പ്രകാശാനന്ദ എന്നിവര്‍ക്ക് പുറമെ വര്‍ക്കല ഗുരുകുലം, ശ്രീരാമകൃഷ്ണമഠം, രാമകൃഷ്ണ ശാരദാമഠം, അമൃതാനന്ദമയി മഠം, പന്മനാശ്രമം, ചിന്മയ മിഷന്, ശ്രീരാമദാസമിഷന്‍, സിദ്ധാശ്രമം, ശ്രീനാരായണ ധര്‍മ്മാശ്രമം, ശ്രീനാരായണ സേവാശ്രമം, ശ്രീശങ്കര തപോവനാശ്രമം, ശാന്തിമഠം, ഗുരുദേവദത്ത ആശ്രമം, കൈവല്യാശ്രമം തുടങ്ങി നിരവധി ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസി ശ്രേഷ്ഠന്മാരും സംഗമത്തില്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്, സെക്രട്ടറി കെ.പി. പവിത്രന്, ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
രാകേഷ് തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന അഷ്ടബന്ധകലശത്തിന്റെ ഭാഗമായുള്ള ബ്രഹ്മകലശാഭിഷേകം ഇന്ന് ഉച്ചയ്ക്ക് നടക്കും. കലശത്തിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ ഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, സുദര്‍ശനഹോമം, പ്രോക്തഹോമം, പ്രായശ്ചിത്തഹോമം, ശാന്തിഹോമം, അത്ഭുതസിദ്ധിഹോമം തുടങ്ങിയവയും നടന്നു. ഇന്ന് വിശേഷാല്‍ പൂജയും അന്നദാനവും നടക്കും. ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഡിസംബര്‍ 18ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: