കണ്ണൂര്‍: സ്വകാര്യ ബസ്സുടമകളെയും തൊഴിലാളികളെയും പോലീസ് പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് 9 ന് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് കണ്ണൂര്‍ ജില്ലാ ബസ്സ് ഓപറേറ്റേഴ്സ് അസോസിയേഷന് കോ-ഓഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോലീസിന്റെ സൗജന്യയാത്ര സംബന്ധിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലര്‍ അയച്ചിരുന്നു. പ്രസ്തുത സര്‍ക്കുലര്‍ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ സ്റ്റേഷനുകളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. പോലീസിന്റെ സൗജന്യയാത്ര അഴിമതിയാണെന്നതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് ടിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കോ-ഓഡിനേഷന്‍ കമ്മറ്റി തീരുമാനിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലെ പല റൂട്ടുകളിലും ബസ്സ് ജീവനക്കാരെ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് പോലീസുകാര്‍ പീഡിപ്പിക്കുകയാണ്. ബസ്സുകള്‍ പിടിച്ചിടുകയും ഭീമമായ തുക പിഴയടക്കാന്‍ നിര്‍ബന്ധിക്കുകയും പിഴയടക്കാന്‍ തയ്യാറാകാത്ത ബസ്സുകള്‍ കസ്റ്റഡിയിലെടുക്കുകയും ജീവനക്കാരുടെയും ബസ്സിന്റെയും രേഖകള്‍ പിടിച്ചെടുക്കുന്നതും പതിവാണ്. ഇത്തരം നടപടികള്‍ക്ക് റസീറ്റ് പോലും നല്‍കുന്നില്ല. കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നിന്ന് വരികയായിരുന്ന ബസ്സ് പുലര്‍ച്ചെ നാല് മണിക്ക് എടക്കാട് പോലീസ് സ്റ്റേഷനില്‍ പിടിച്ചിടുകയും യാത്രക്കാരെ വഴിയില്‍ ഇറക്കിവിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തുടര്‍ന്ന് 1000 രൂപ പിഴയടക്കണമെന്ന് എസ്ഐ ആവശ്യപ്പെടുകയും തുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് ബസ്സ് വിട്ടുനല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം 25, 30 തിയ്യതികളില്‍ പരിയാരം പോലീസ് സ്റ്റേഷനിലെ എസ്ഐയും പോലീസുകാരും ചേര്‍ന്ന് ബസ്സുകള്‍ പിടിച്ചെടുക്കുകയും ജീവനക്കാരുടെയും ബസ്സിന്റെയും രേഖകള്‍ വാങ്ങിവെക്കുകയും ചെയ്തു. 4000 രൂപ പിഴയടച്ചാല്‍ മാത്രമേ ബസ്സ് വിട്ട് നല്കു എന്നാണ് പറഞ്ഞത്. ഈ മാസം ഒന്നാം തിയ്യതി തളിപ്പറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ ബസ്സ് തടഞ്ഞ് വെച്ച പോലീസ് ജീവനക്കാരെ തെറിവിളിക്കുകയും പോലീസ് സ്റ്റേഷനില്‍ പിടിച്ചിടുകയും ചെയ്തു. പോലീസിന് ടിക്കറ്റ് മുറിച്ചതിന്റെ പേരില്‍ നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ബോധപൂര്‍വ്വം പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബസ്സ് പണിമുടക്കെന്നും ഭാരവാഹികള്‍ അറിയിച്ചു. കോ-ഓഡിനേഷന്‍ കമ്മറ്റി ചെയര്മാന് വി.ജെ.സെബാസ്റ്റ്യന്‍, വൈസ് ചെയര്മാന് കെ.രാജ്കുമാര്, എം.വി.വത്സലന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: