കണ്ണൂര്‍: പാപ്പിനിശ്ശേരി ഇല്ലിപ്പുറത്ത് ഡിവൈഎഫ്ഐക്കാര്‍ ക്ഷേത്രഭൂമി കയ്യേറി കൊടിമരം സ്ഥാപിച്ചു. ഇല്ലിപ്പുറം മടത്തും കോവില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിന് സമീപമാണ് ക്ഷേത്രഭൂമി കയ്യേറി ഡിവൈഎഫ്ഐക്കാര്‍ കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. ചിറക്കല്‍ കോവിലകം ദേവസ്വത്തിന്റെ കീഴില്‍ വരുന്നതാണ് മടത്തും കോവില്‍ ക്ഷേത്രം. നേരത്തെയും ഡിവൈഎഫ്ഐക്കാര്‍ ഇതേ സ്ഥലത്ത് കൊടി മരം സ്ഥാപിച്ചിരുന്നു. അന്ന് ക്ഷേത്രവിശ്വാസികളുടെ വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഡിവൈഎഫ്ഐ സംഘം കൊടി തോരണങ്ങള്‍ അഴിച്ച് നീക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് വീണ്ടും ഭൂമി കയ്യേറ്റമുണ്ടായിരിക്കുന്നത്. ഭരണ സ്വാധീനമുപയോഗിച്ച് ഭൂമി കയ്യേറാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് കയ്യേറ്റമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇത്തവണ ക്ഷേത്രഭൂമി കയ്യേറി കൊടി നാട്ടിയതിന് പുറമേ ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി മേഖലാ സമ്മേളനം നടത്തുന്നതും കയ്യേറിയ ഭൂമിയിലാണ്. കഴിഞ്ഞ ദിവസം ക്ഷേത്രം ഭാരവാഹികള്‍ ഇക്കാര്യം ഡിവൈഎഫ്ഐക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഇതുവരെയും കൊടി തോരണങ്ങള്‍ അഴിച്ച് മാറ്റിയിട്ടില്ല. ക്ഷേത്രപരിസരത്ത് ഹൈന്ദവ സംഘടനകള്‍ ഒത്തുകൂടുന്നതിനെതിരെ അസഹിഷ്ണുതയുമായി സിപിഎം നേതാക്കള്‍ ഉറഞ്ഞ് തുള്ളുന്നതിനിടെയാണ് ഡിവൈഎഫ്ഐക്കാര്‍ ക്ഷേത്രഭൂമി കയ്യേറിയിരിക്കുന്നത്. ഭക്തന്മാര് ഒത്തുകൂടുന്ന സ്ഥലത്തെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ പ്രദേശത്ത് വ്യാപകമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: