കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്പ്പാക്കുന്നതിലേക്ക് ഹൈക്കോടതികളില്‍ നിന്നു വിരമിച്ച ജഡ്ജിമാരെ വീണ്ടും നിയമിക്കാനുള്ള ചീഫ് ജസ്റ്റീസുമാരുടേയും മുഖ്യമന്ത്രിമാരുടേയും യോഗത്തിലുയര്‍ന്ന നിര്‍ദ്ദേശം കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നു. ഭരണഘടനയില്‍ 224 എ യില്‍ ചീഫ് ജസ്റ്റിസുമാര്‍ക്ക് രാഷ്ട്രപതിയുടെ അനുമതിയോടെ വിരമിച്ച ജഡ്ജിമാരെ ഉപാധികളോടെ പുനര്‍നിയമിക്കാമെന്ന് പറയുന്നുണ്ട്. ഈ വ്യവസ്ഥ പ്രയോഗിക്കില്ല എന്നതായിരുന്നു ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നു. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തതിന് കേന്ദ്ര സര്‍ക്കാര്‍ നിരന്തരം പഴികേള്‍ക്കുമ്പോള്‍ പ്രഖ്യാപിത നിലപാടില്‍ നിന്നു സര്‍ക്കാര്‍ പിന്നോട്ട് പോകാന്‍ നിര്‍ബന്ധിതരായതാകാം. കുന്നുകൂടിയ കേസുകള്‍ തീര്‍പ്പാക്കാന്‍ ഹൈക്കോടതിയില്‍ മാത്രം പുനര്‍നിയമനം നടത്തിയതുകൊണ്ട് പരിഹാരമാകുമോ? കേസുകള്‍ കുന്നുകൂടാന്‍ ഇടയാക്കിയവരെ തന്നെ വീണ്ടും നിയമിക്കുന്നതിലെ യുക്തിയെന്ത് എന്നിങ്ങനെ നിരവധി സംശയങ്ങള്‍ നീതിന്യായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ തന്നെയുണ്ട്.
കേസുകള്‍ കുന്നുകൂടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. കോടതികളുടെ എണ്ണക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ന്യായാധിപന്മാരുടെ കഴിവുകേട് (ഇവിടെയാണ് നാഷണല്‍ ജുഡീഷ്യല്‍ സര്‍വ്വീസിന്റെ പ്രസക്തി) തുടങ്ങി പലതാണ്. എല്ലാ തലത്തിലും പരിഹാരത്തിന് ശ്രമിക്കാതെ തൊലിപ്പുറത്തെ ചികിത്സ ഒന്നിനും പരിഹാരമല്ല. വാജ്പേയി സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍ക്കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിച്ചതും ഫണ്ട് നല്കിയതും. എന്നാല്‍ പിന്നീടതിന്റെ തുടര്‍ നടപടിയുണ്ടായില്ല. നീതിന്യായ മേഖലയുടെ അന്തസ്സത്തയെ തന്നെ ഇല്ലാതാകുന്ന നിരവധി പ്രവണതകള്‍ ഈ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്. അതിന് പരിഹാരം കാണാന്‍ കൂട്ടായ പരിശ്രമമാണാവശ്യം – പരസ്പരം പഴിചാരലല്ല.
ക്രിമിനല്‍ കേസുകളുടെ കാര്യമെടുത്താല്‍ കീഴ്ക്കോടതികളില്‍ ഏറ്റവും കൂടുതല്‍ കാലതാമസം ഉണ്ടാകുന്നത് സാക്ഷിവിസ്താരത്തിലാണ്. കൃത്യസമയത്ത് സമന്‍സ് നല്‍കാതിരിക്കുക, അന്വേഷണോദ്യോഗസ്ഥന്മാര് തെളിവ് നല്കാന് കൃത്യസമയത്ത് ഹാജരാകാതിരിക്കുക എന്നിവയാണ് പ്രധാന പ്രശ്നം. ക്രമസമാധാനപാലനവും കേസ് അന്വേഷണവും പ്രത്യേക വിഭാഗങ്ങളാക്കി തിരിക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. ക്രമസമാധാനപാലന പേരുപറഞ്ഞാണ് ഇത് രണ്ടും പലപ്പോഴും മുടങ്ങുന്നത്. പ്രായോഗികമായി കേസുകള്‍ പോസ്റ്റ് ചെയ്യുകയും അതത് ദിവസത്തെ സാക്ഷികളെ അതത് ദിവസം തന്നെ വിസ്തരിച്ചു വിടുകയും ആണ് മറ്റൊരു മാര്‍ഗ്ഗം. എല്ലാ ക്രിമിനല്‍ കേസുകളും കോടതികളിലെത്തുന്നത് കുറയ്ക്കാന്‍ എഡിആര്‍ സംവിധാനവും പരീക്ഷിയ്ക്കാവുന്നതാണ്. കേസ് അന്വേഷണം കഴിഞ്ഞ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് എഡിആര്‍ സെന്ററില്‍ സമര്‍പ്പിക്കുക. വാദികളെയും പ്രതികളെയും അഭിഭാഷകരോടൊപ്പം ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് നോട്ടീസയച്ചു വരുത്താം. പരസ്പരം പറഞ്ഞുതീര്‍ക്കാന്‍ ശ്രമിക്കാം. തീരാത്ത കേസുകളുടെ കുറ്റപത്രം മാത്രം കോടതിയില്‍ സമര്‍പ്പിക്കാം. അഞ്ചുവര്‍ഷത്തില്‍ താഴെ ശിക്ഷയുള്ള കേസുകളെ ഇത്തരത്തില്‍ പരിഗണിക്കാനാവൂ.
ഇത്തരത്തില്‍ കേസുകളുടെ എണ്ണം കുറയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. എന്നാല്‍ ജുഡീഷ്യറിയുടെ പ്രവര്‍ത്തനത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതല്‍ ഫണ്ട് നീക്കിവയ്ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകണം എന്നതാണ് കാതലായ വസ്തുത.
നമ്മുടെ ഭരണഘടനയിലെ 124-ാം ആര്‍ട്ടിക്കിളില്‍ സുപ്രീം കോടതി ജഡ്ജി നിയമനത്തെക്കുറിച്ചും ആര്‍ട്ടിക്കിള്‍ 217ല്‍ ഹൈക്കോടതി ജഡ്ജി നിയമനത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. സുപ്രീം കോടതി ചീഫ് ജസ്റ്റീസുമായി കൂടിയാലോചിച്ച് രാഷ്ട്രപതി ജഡ്ജിമാരെ നിയമിക്കണ മെന്നാണ് വ്യവസ്ഥ. ഇവിടെ ചീഫ് ജസ്റ്റീസിന് ഉപദേശകന്റെ റോള്‍ മാത്രമാണുള്ളത്. എന്നാല്‍ കുറച്ചുകാലമായി ഭരണഘടനാതീതമായി കൊളീജിയം എന്ന സംവിധാനമാണ് നിലനില്‍ക്കുന്നത്. ഒരുപക്ഷേ ജഡ്ജിമാര്‍ ജഡ്ജിമാരെ നിശ്ചയിക്കുന്ന സംവിധാനം ലോകത്തില്‍ ഭാരതത്തില്‍ മാത്രമേ നിലവിലുണ്ടാകുകയൂള്ളൂ. കൊളീജിയം സംവിധാനം നിലവില്‍ വന്നതിനുശേഷം അങ്കിള്‍ ജഡ്ജ്” എന്ന പ്രയോഗംതന്നെ രൂപപ്പെട്ടു. ജഡ്ജിമാരുടെ മക്കളും മരുമക്കളും ബന്ധുക്കളും തുടരെതുടരെ ജഡ്ജിമാരായതിലൂടെയാണ് ഈ പ്രയോഗം കടന്നുവന്നത്.
1993-ലെ രണ്ടാം ജഡ്ജസ് കേസിനു ശേഷമാണ് ജഡ്ജിമാരുടെ നിയമനത്തില്‍ “കൊളീജിയം” എന്ന സംവിധാനം നിലവില്‍ വന്നത്. മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന സംഘമാണ് കൊളിജീയം എന്ന പേരില്‍ അറിയിപ്പെടുന്നത്. ഈ കൊളീജിയമാണ് ജഡ്ജിമാരായി നിയമിക്കപ്പെടേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്. ഹൈക്കോടതി, സുപ്രീം കോടതി എന്നിവടങ്ങളിലേക്കുള്ള നിയമനം ഇത്തരത്തില്‍ നടക്കുമ്പോള്‍ കീഴ്ക്കോടതികളിലെ ന്യായാധിപ നിയമനം എഴുത്ത് പരീക്ഷയിലൂടെയും വാചാപരീക്ഷകളിലൂടെയുമാണ്. 1993ന് മുന്‍പ് ജുഡീഷ്യറിയുമായി കൂടിയാലോചിച്ച് എക്സിക്യൂട്ടീവ് (രാഷ്ട്രപതിയാണ് എക്സിക്യൂട്ടീവിന്റെ തലവന്‍) ആണ് ഉന്നത ന്യായാധിപ നിയമനങ്ങള്‍ നടത്തിയിരുന്നത്. നെഹ്രുവിന്റെ കാലത്തും അതിനുശേഷം കുറേക്കാലവും എടുത്തുപറയത്തക്ക പരാതികളൊന്നുമില്ലാതെ ഈ സംവിധാനം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. എന്നാല്‍ 1969 മുതല്‍ ആണ് എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു തുടങ്ങിയതും പരസ്പരം ഒളിയുദ്ധം ആരംഭിച്ചതും. 1969ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ പിളര്‍പ്പ് ഉണ്ടാവുകയും ഇന്ദിരാ ഗാന്ധി ബാങ്കുകളെ ദേശസാല്‍ക്കരിക്കുകയും പ്രിവിപേഴ്സ് നിര്‍ത്തലാക്കുകയും ചെയ്തു.
എന്നാല്‍ ഈ തീരുമാനം സുപ്രീം കോടതി റദ്ദാക്കി. അതോടു കൂടി വഷളാകാനാരംഭിച്ച ബന്ധം കേശവാനന്ദ ഭാരതി കേസിലെ വിധികൂടി ആയപ്പോഴേക്കും തുറന്ന പോരിലേക്കായി. തുടര്‍ന്ന് വ്യാപകമായി ജഡ്ജിമാരുടെ സ്ഥലം മാറ്റവും കേശവാനന്ദഭാരതി കേസ് കേട്ട ചില ജഡ്ജിമാരെ പ്രമോഷന് പരിഗണിക്കാതെ തഴയുകയും ഒക്കെ ചെയ്തു. ജഡ്ജിമാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും സര്‍ക്കാരിനാണ് മേല്‍ക്കൈ എന്ന അവകാശവാദവുമായി സര്‍ക്കാര്‍ ഭാഗത്തുനിന്നു തുടര്‍ന്ന് നിരന്തരം ഇടപെടലുകളുണ്ടായി. ഒരു കമ്മിറ്റഡ് ജുഡീഷ്യറിയെ സൃഷ്ടിക്കാന്‍ ഇന്ദിരാഗാന്ധി പരിശ്രമിച്ചു. അടിയന്തരാവസ്ഥ കാലത്ത് ജുഡീഷ്യറിയെ കാല്ക്കീഴില് നിര്‍ത്താന്‍ കഴിയാവുന്നതെല്ലാം അവര്‍ ചെയ്തു. പരിണിതഫലം 1993ല്‍ ജസ്റ്റീസ് ജെ.എസ്. വര്‍മ്മ അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധിന്യായമാണ്. അതുവഴി സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് പരമാധികാരം കല്‍പ്പിക്കുകയും ഇപ്പോഴത്തെ കൊളീജീയം സംവിധാനം നിലവില്‍ വരുകയും ചെയ്തു.
ഭരണഘടനാതീതമായ കൊളീജിയം സംവിധാനത്തെക്കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോഴാണ് 99-ാം ഭരണഘടനാ ഭേദഗതിയിലൂടെ ജഡ്ജി നിയമനത്തിന് പുതിയ നിയമം പാര്‍ലമെന്റ് പാസ്സാക്കിയത്. സുതാര്യത ഇല്ലാത്ത, അക്കൗണ്ടബിലിറ്റി ഇല്ലാത്ത കൊളീജിയം സംവിധാനം മാറണമെന്ന് തന്നെയായിരുന്നു എല്ലാവരുടേയും ആവശ്യം. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന മാനദണ്ഡമെന്തെന്നാര്ക്കും അറിയില്ല, പരിമിതമായ പട്ടികയില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് തുടങ്ങി കൊളീജിയത്തെ കുറിച്ചുള്ള ആക്ഷേപം നിരവധിയായിരുന്നു. കൊളീജിയത്തിനു പകരം ജഡ്ജി നിയമനത്തിന് സുതാര്യമായ സംവിധാനത്തെ കുറിച്ചുള്ള ദീര്‍ഘകാലത്തെ ചര്‍ച്ചയാണ് ഒടുവില്‍ ജഡ്ജി നിയമന നിയമം നിയമം പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിലേക്ക് എത്തപ്പെട്ടത്.
സ്വതന്ത്രവും സുതാര്യവും നിക്ഷ്പക്ഷവുമായ ജുഡീഷ്യറിയിലേക്കുള്ള ചുവടുവയ്പായാണ് 99-ാം ഭരണഘടനാഭേദഗതിയെ കുറിച്ച് ഉണ്ടായിരുന്ന വിശ്വാസം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 16-10-2015ല്‍ സുപ്രീം കോടതി 99-ാം ഭരണഘടനാ ഭേദഗതിയും അത് വഴിയുണ്ടായ പുതിയ നിയമത്തേയും അസാധുവാക്കി പ്രഖ്യാപിച്ചു. ജഡ്ജി നിയമന നിയമം ഇന്ന് ഈ മേഖലയില്‍ നിലനില്‍ക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള മൃതസഞ്ജീവനി ആയി ആരും കരുതിയിരുന്നില്ല. പോരായ്മകളുണ്ടെങ്കില്‍ കൂട്ടായി ആലോചിച്ച് പരിഹരിക്കുകയെന്നതായിരുന്നു ഉത്തമം. അഞ്ച് ജഡ്ജിമാരടങ്ങുന്ന ബഞ്ചാണ് റദ്ദാക്കല്‍ തീരുമാനം കൈക്കൊണ്ടത്. അതില്‍ തന്നെ ഒരാള്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു. കൊളീജിയത്തില്‍ അംഗമായ ഒരു ജഡ്ജി കൂടിയിരുന്നാണ് ഈ വിധി പാസ്സാക്കിയത് എന്നതാണ് ദുഃഖകരമായ വസ്തുത. ഇത്രയും പ്രാധാന്യമുള്ള വിഷയത്തില്‍ ഇപ്രകാരം തീരുമാനമെടുക്കുന്നതിനു പകരം കുറച്ചുകൂടി വിപുലമായ ബെഞ്ചിനോ ഭരണഘടനാ ബെഞ്ചിനോ വിഷയം കൈമാറാമായിരുന്നു.
ഇതിനേക്കാള്‍ പ്രാധാന്യം കുറഞ്ഞ പല കേസുകളും അപ്രകാരം റഫര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാര്‍ക്ക് തന്നെ മേല്‍ക്കൈ ഉണ്ടായിരുന്ന പ്രസ്തുത നിയമം റദ്ദു ചെയ്തതിലൂടെ ഇന്ത്യന്‍ ജനതയുടെ വികാരമാണ് മാനിക്കപ്പെടാതെ പോയത്. പാര്‍ലമെന്റിന്റെ ഇരു സഭകളും ഐക്യകണ്ഠേന (രാജ്യസഭയില്‍ രാംജത്മലാനി ഒഴികെ) പാസ്സാക്കിയതും 28 സംസ്ഥാന നിയമസഭകള്‍ പാസ്സാക്കിയതും ആയിരുന്നു 99-ാം ഭരണഘടനാ ഭേദഗതി. പൊതുജനവികാരം പ്രതിഫലിപ്പിക്കുന്നത് നമ്മുടെ പാര്‍ലമെന്റും നിയമസഭകളുമാണല്ലോ. ചുരുങ്ങിയ പക്ഷം പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരിഹരിക്കാന്‍ അവസരം നല്‍കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. അതേ നിയമം വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ച് തുറന്ന യുദ്ധത്തിലേക്ക് പോയി ഭരണഘടനാ സ്തംഭനം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരുന്നത് വിവേകപൂര്‍ണ്ണമായ തീരുമാനമായിരുന്നു.
ജഡ്ജി നിയമന നിയമം സുപ്രീം കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് കൊളീജിയം സംവിധാനത്തില്‍ പരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്താന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കാന് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മെമ്മോറാണ്ഡം ഓഫ് പ്രൊസീജിയര്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് എംഒപിപികളും സുപ്രീം കോടതി നിരസിച്ചതായാണറിവ്. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രധാന പ്രശ്നവും അതു തന്നെയാണ്.
ഏതായാലും ഈ പ്രശ്നത്തിന് പരിഹാരമുണ്ടായേ തീരൂ. ഇരുകൂട്ടരും ഈ വിഷയത്തെ അഭിമാനപ്രശ്നമായി കാണുന്നതിനുപകരം സമചിത്തതയോടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണ് വേണ്ടത്. നമ്മുടെ ഉന്നത ന്യായാലയങ്ങളിലെ ന്യായാധിപ നിയമനത്തിന് അമേരിക്കയും ബ്രിട്ടനുമടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പിന്തുടരുന്നതുപോലെ സുതാര്യമായ നിയമനനടപടി ക്രമങ്ങള്‍ ഉണ്ടാവണം. ആയതിന് താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാവുന്നതാണ്.
ഉന്നത ന്യായാധിപ നിയമനത്തിന് വ്യക്തവും സുതാര്യവുമായ മാര്‍ഗ്ഗ നിര്‍ദ്ദേശം ഉണ്ടാക്കുക.
ജഡ്ജിമാരാകാന് ആഗ്രഹിക്കുന്നവര്‍ക്ക് അപേക്ഷ അയയ്ക്കാനുള്ള അവസരം നല്‍കുക.
അപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ പ്രസിദ്ധീകരിക്കുക.മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും ബാര്‍ അസോസിയേഷനില്‍ നിന്നും അപേക്ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുക.
തൊട്ടു മുന്‍പുള്ള മൂന്ന് കാലാവധികളിലെ അഡ്വക്കേറ്റ് ജനറല്‍മാരില്‍ നിന്നും സോളിസിറ്റര്‍ ജനറല്‍മാരില്‍ നിന്നും അപക്ഷകരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക.
അപേക്ഷകരെ കുറിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുന്നയിക്കാനുണ്ടെങ്കില് കാര്യകാരണ തെളിവ് സഹിതം ഉന്നയിക്കാനുള്ള അവസരം നല്‍കുക, അടിസ്ഥാനരഹിതവും ബാലിശവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ശിക്ഷിക്കാനുള്ള നടപടിയുണ്ടാവുക.
തെരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുക്കുന്നവരെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്നതിന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഈ നടപടിക്രമങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വരിക.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശങ്ങളില്‍ പലതും ഒറ്റനോട്ടത്തില്‍ അപ്രായോഗികമാണെന്ന് തോന്നിയേക്കാം. പക്ഷേ ലോകത്ത് പല രാജ്യങ്ങളിലും നിലനില്‍ക്കുന്നതാണ് ഇവയില്‍ പലതും. ഭാരതത്തിലെ സാധാരണക്കാരന്റെ അവസാനത്തെ അത്താണി നമ്മുടെ കോടതികളാണ്. കോടതികള്‍ അഴിമതിരഹിതവും സുതാര്യവും ആകണം. അതിന് നിര്‍ദ്ദേശങ്ങളെ അപ്രായോഗികമെന്ന് പറഞ്ഞ് എഴുതി തള്ളാതെ കടുപ്പമുള്ള ചായ കുടിക്കാന്‍ പരിശ്രമിക്കാം നമുക്ക്.
(ഭാരതീയ അധിവക്താ പരിഷത്ത് ദേശീയ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: