തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നും വിരമിച്ച മൂന്ന് അംഗങ്ങള്‍ക്കു പകരം അതേ സമുദായത്തില്‍ പെട്ട മൂന്നു പേരെ ഉള്‍പ്പെടുത്തി പുതിയ സെക്രട്ടേറിയറ്റിനു രൂപം നല്കി. എളമരം കരീം പി.കെ.ശ്രീമതി, ബേബി ജോണ്‍ എന്നിവരാണ് പുതിയ അംഗങ്ങള്‍. ഇതില്‍ പി.കെ.ശ്രീമതി കേന്ദ്ര കമ്മറ്റിയംഗമാണ്. കേന്ദ്ര കമ്മറ്റിയംഗം എന്ന നിലയില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നെങ്കിലും ഇതുവരെ വോട്ടിംഗ് അധികാരം ഉണ്ടായിരുന്നില്ല. സെക്രട്ടേറിയറ്റില്‍ പുതുതായി എത്തിയ ബേബി ജോണ്‍ നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരില്‍ മത്സരിച്ചു തോറ്റു.
പാലൊളി മുഹമ്മദ്കുട്ടി, ടി.ശിവദാസമേനോന്, എം.എ.ബേബി എന്നിവരാണ് ഒഴിവായത്. പാലൊളി, ശിവദാസമേനോന് എന്നിവര്‍ അനാരോഗ്യം മൂലമാണ് സെക്രട്ടേറിയറ്റിനു പുറത്തായതെങ്കില്‍ എം.എ.ബേബി പൊളിറ്റ്ബ്യൂറോ അംഗമായതിനാലാണ് ഒഴിവാക്കിയത്. പിണറായി വിജയന്, വി.എസ്. അച്യുതാനന്ദന്, കോടിയേരി ബാലകൃഷ്ണന്, ആനത്തലവട്ടം ആനന്ദന്, പി.കെ.ഗുരുദാസന്, എ.കെ.ബാലന്, തോമസ് ഐസക്, വി.വി.ദക്ഷിണാമൂര്‍ത്തി, എം.വി.ഗോവിന്ദന്, പി.കരുണാകരന്, ഇ.പി.ജയരാജന്, വൈക്കം വിശ്വന് എന്നിവരാണ് മറ്റ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, പിബി അംഗം എസ്.രാമചന്ദ്രന്‍പിള്ള എന്നിവരും പങ്കെടുത്തു. ഫെബ്രുവരിയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കമ്മറ്റിയെ തീരുമാനിച്ചെങ്കിലും സെക്രട്ടേറിയറ്റു രൂപീകരണം രണ്ടു മാസത്തിലേറെ വൈകിയാണ് ഉണ്ടായത്. വി.എസ്.അച്യുതാനന്ദന് സെക്രട്ടേറിയറ്റില്‍ ഉണ്ടാകുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വിഎസിനെ ഒഴിവാക്കിയാല്‍ അത് പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്നേക്കും. അതു കൊണ്ടുതന്നെയാകണം അദ്ദേഹത്തെയും കൂടി ഉള്‍പ്പെടുത്തി സെക്രട്ടേറിയറ്റിനു രൂപം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: