തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസില്‍ പരാതിക്കാരിയായ സ്ത്രീയെ കേസില്‍ കുടുക്കാന്‍ ശ്രമം. സിപിഎം ജില്ലാ നേതൃത്വവും പോലീസും പ്രതികളും ചേര്‍ന്നാണ് പുതിയ നീക്കം നടത്തുന്നത്.
പരാതിക്കാരിയുടെ ഭര്തൃമാതാവിനെക്കൊണ്ട് ഇവര്‍ക്കെതിരെ തൃശൂര്‍ മെഡിക്കല്‍കോളേജ് പോലീസ് സ്റ്റേഷനില്‍ ഇന്നലെ പരാതി നല്കിച്ചു. പരാതിക്കാരിയായ യുവതി സ്വന്തം കുട്ടികളെ നോക്കുന്നില്ലെന്നും കുട്ടികളുടെ സംരക്ഷണ ചുമതല ഇപ്പോള്‍ തങ്ങള്‍ക്കാണെന്നും കുട്ടികള്‍ക്കുവേണ്ടി പണം നല്കുന്നില്ലെന്നുമാണ് പരാതിയിലുള്ളത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും ഭര്‍തൃമാതാവ് പരാതി നല്‍കിയിട്ടുണ്ട്.
പീഡനക്കേസില്‍ പ്രതികളായ സിപിഎം നേതാക്കളുടെ താല്പര്യപ്രകാരമാണ് നീക്കം. പരാതിലഭിച്ചത് സ്ഥിരീകരിച്ച പോലീസ് കേസിന്റെ മറ്റുനടപടിക്രമങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സ്ത്രീക്കെതിരെ കേസെടുക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കടുത്ത സമ്മര്‍ദ്ദമുള്ളതായാണ് സൂചന. സിപിഎം കൗണ്‍സിലറായ ജയന്തനുള്പ്പടെ നാലുപേര്‍ പീഡിപ്പിച്ചെന്ന യുവതിയുടെ വെളിപ്പെടുത്തലില്‍ നടക്കുന്ന അന്വേഷണം ഇനി കോടതിയുടെ നിര്‍ദ്ദേശപ്രകാരം വേണമെന്ന് കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ സംരക്ഷിക്കാന്‍ സിപിഎമ്മും പോലീസും നടത്തുന്ന നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു കോടതി ഉത്തരവ്. ഇതേത്തുടര്‍ന്നാണ് പരാതിക്കാരിയെ കേസില്‍ക്കുടുക്കാനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.
മക്കളെ വിട്ടുകിട്ടാന്‍ യുവതിയുടെ പരാതി
തൃശൂര്‍: തന്റെ മക്കളെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും കുട്ടികളെ വിട്ടുകിട്ടാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയായ യുവതി ഡി.ജി.പി ലോക്നാഥ് ബഹ്റക്ക് പരാതി നല്കി.
പ്രതികളുടെ സ്വാധീന വലയത്തിലാണ് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍. തങ്ങളെ സമൂഹമധ്യത്തില്‍ താറടിച്ച് കാണി്ക്കാനാണ് ശ്രമമെന്നും മക്കളെ നോക്കുന്നില്ലെന്ന ആരോപണം ഇതിന്റെ ഭാഗമാണെന്നും പരാതിയില്‍ പറയുന്നു. ഭര്ത്താവിനോടൊപ്പമെത്തിയാണ് യുവതി പരാതി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: