ഹൈക്കോടതിവിധിയുമായി മത്സരിക്കാനെത്തിയ മരിയ തോമസിനെ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ അനുവദിക്കില്ലെന്ന സംഘാടകരുടെ നിലപാട് ഇന്നലെ തിരുത്തിയതോടെ താരം കൊയ്തെടുത്തത് ഷോട്ട്പുട്ട് സ്വര്‍ണം.
ഹൈക്കോടതി വിധിയുമായി മത്സരിക്കാന്‍ എത്തിയിട്ടും അനുമതിക്കായി സംഘാടകരോട് ഏറെ പൊരുതേണ്ടി വന്നു തൃശൂര്‍ ഇരിങ്ങാലക്കുട ജിഎംജിഎച്ച്എസ്എസിലെ മരിയ തോമസിന്. ഒരു രാത്രി മുഴുവന്‍ അനിശ്ചിതത്വം നിലനിന്നെങ്കിലും കോടതി അലക്ഷ്യത്തിന്റെ വാള്‍മുന കണ്ടതോടെ ഒടുവില്‍ അധികൃതര്‍ മരിയക്ക് മത്സരിക്കാന്‍ അനുമതി നല്കി.
ഒരേ ദിവസം ജില്ലാ കായികമേളയും സംസ്ഥാന സ്കൂള്‍ ഗെയിംസും വന്നതാണ് മരിയക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ജില്ലാ സ്കൂള്‍ മീറ്റില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. പകരം സ്കൂള്‍ ഗെയിംസിന്റെ വോളിബോള്‍ ടീമിലായിരുന്ന മരിയ കോട്ടയത്തേക്ക് വണ്ടികയറി. മരിയ ഉള്‍പ്പെട്ട ടീം വോളിയില്‍ തൃശൂരിനെ സ്വര്‍ണം അണിയിച്ചു. ഷോട്ട്പുട്ടില്‍ ജില്ലാ മീറ്റില്‍ മത്സരിക്കാന്‍ കഴിയാതെ വന്ന മരിയ ട്രയല്‍സില്‍ മികച്ച ദൂരത്തേക്ക് ഷോട്ടു പായിച്ച് സംസ്ഥാന മീറ്റിലേക്ക് അര്‍ഹത നേടി. എന്നാല്‍, ടീമില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല. ഇതോടെ അപ്പീലുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടു. ഒടുവില്‍ നീതി തേടി ഹൈക്കോടതിയില്‍ എത്തി. 24 മണിക്കൂറിനുള്ളില്‍ ട്രയല്‍ നടത്തണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായില്ല സംഘാടകര്‍.
എന്നാല്‍ കോടതി അലക്ഷ്യം വരുമെന്ന തിരിച്ചറവില് ഇന്നലെ രാവിലെ ഏഴിന് ട്രയല്‍സ് നടത്തി. ജില്ലാ മീറ്റിലെ ആദ്യ മൂന്നു സ്ഥാനക്കാരും ഒപ്പമെറിഞ്ഞു. മരിയ ഒന്നാമതെത്തി. ഒന്‍പത് മണിയോടെ യഥാര്‍ഥ പോരാട്ടം തുടങ്ങി. സീനിയര്‍ പെണ്‍കുട്ടികളുടെ പോരാട്ടത്തില്‍ 9.95 മീറ്റര്‍ ദൂരേക്ക് ഷോട്ട്പുട്ട് എറിഞ്ഞ് മരിയ സ്വര്‍ണം സ്വന്തമാക്കി. കണ്ണൂര്‍ നടുവില്‍ മഞ്ഞളാക്കല് ബിനോയിയുടെയും സിജയുടെയും മകളാണ് മരിയ. ഡിസ്കസ് ത്രോയില്‍ ആദ്യ ദിനത്തില്‍ മരിയ വെങ്കലം നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: