കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പ്രക്കാട, ചെങ്കാലന്‍ പുള്ള് തുടങ്ങി പതിമൂന്ന് ഇനം പുതിയ പക്ഷികളെയും, അബ്നോര്‍മല്‍ സില്‍വര്‍ ലൈന്‍ എന്ന പുതിയ ചിത്രശലഭത്തെയും കണ്ടെത്തി. കേരളത്തില്‍ ആദ്യമായാണ് ഈ ചിത്രശലഭത്തെ കാണുന്നത്.
ഈ മാസം ഒന്നാം തീയതി ആരംഭിച്ച പക്ഷി-ചിത്രശലഭ സര്‍വേയുടെ പ്രധാന വിവരങ്ങള്‍ ഇന്നലെയാണ് പുറത്തുവിട്ടത്. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഈസ്റ്റ് ഡിവിഷനില്‍ 24 ടീമുകളിലായി നൂറോളം പക്ഷി നിരീക്ഷകരും, വനംവകുപ്പ് ജീവനക്കാരും ഉള്‍പ്പെടുന്ന അംഗങ്ങളാണ് സര്‍വേയില്‍ പങ്കെടുത്തത്. 2008 ലാണ് പക്ഷി സര്‍വ്വേ മുമ്പ് ഇവിടെ നടന്നത്. മുന്‍ സര്‍വേയില്‍ കണ്ടെത്തിയ 323 ഇനം പക്ഷികള്‍ കൂടാതെ പ്രക്കാട, ചെങ്കാലന്‍ പുള്ള്, ചാരക്കണ്ടന്‍ തിന കുരുവി, കടല്‍ കാക്ക എന്നിവ ഉള്‍പ്പെടെ പതിമൂന്ന് ഇനം പക്ഷികളെ പുതിയതായി കണ്ടെത്തി.
ചിത്രശലഭ സര്‍വ്വേ 2014ല്‍ നടത്തിയിരുന്നു. 250 ഓളം വിവിധ വിഭാഗങ്ങളില്‍ പെടുന്ന ചിത്രശലഭങ്ങളെ പെരിയാര്‍ വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞതായി നിരീക്ഷകര്‍ പറഞ്ഞു. 16 പുതിയ ഇനം ശലഭങ്ങളും ഇക്കൂട്ടത്തില്‍ പെടും. രാജ്യത്ത് തന്നെ മുന്‍പ് രണ്ട് സ്ഥലങ്ങളിലെ ഇവയെ കാണാന്‍ സാധിച്ചിട്ടുള്ളൂ.
ട്രാവന്‍കൂര്‍ നേച്ചര്‍ സൊസൈറ്റിയിലെ ഡോ. കലേഷ്, കോട്ടയം നേച്ചര്‍ സൊസൈറ്റിയിലെ നിരീക്ഷകരായ ജിനേഷ്, ടോം അഗസ്റ്റിന്, എന്നിവരോടൊപ്പം പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ജീവനക്കാരും ആദ്യഘട്ട സര്‍വേയില്‍ ഉണ്ടായിരുന്നു. അടുത്ത ഘട്ടം ഫെബ്രുവരിയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: