തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡത്തിന്റെ കരട് തയ്യാറായി. ഭരണപരിഷ്കാരവകുപ്പാണ് കരട് പുറത്തിറക്കിയത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ ജീവനക്കാരെ സ്ഥലം മാറ്റാവൂ എന്ന് കരടില്‍ നിര്‍ദ്ദേശമുണ്ട്. നിയമനം സംബന്ധിച്ചും കരടില്‍ സുപ്രധാനനിര്ദ്ദേശങ്ങള് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങളെക്കുറിച്ച് ജീവനക്കാരുടെ സംഘടനകളുമായി ചീഫ് സെക്രട്ടറി നാളെ ഉച്ചയ്ക്ക് 2.30ന് ചര്‍ച്ച നടത്തും.
ഓണ്‍ലൈന്‍ വഴിയായിരിക്കണം നിയമനം. സീനിയോറിറ്റിക്ക് മുന്‍ഗണന നല്‍കണം. വര്‍ഷത്തിലൊരിക്കല്‍ മാത്രമേ സ്ഥലം മാറ്റാവൂ. ഇത് ഏപ്രില്‍-മെയ് മാസങ്ങളില്‍ മാത്രമേ പാടുള്ളൂ. എന്നാല്‍ സ്കൂളുകള്‍ക്ക് ക്രമീകരണ സ്ഥലംമാറ്റങ്ങള്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും നടത്താം. നിയമന നടപടികള്‍ ഓണ്‍ലൈനിലൂടെ മാത്രമാക്കണം. ഇതിനാവശ്യമായ സോഫ്റ്റ് വെയറിന് രൂപം നല്‍കണം. അതിന്റെ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കാനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനെ ചുമതലപ്പെടുത്തണം.
എല്ലാ വകുപ്പുമേധാവികളും ജീവനക്കാരുടെ ഇലക്ട്രോണിക് ഡാറ്റാബേസ് തയ്യാറാക്കി സൂക്ഷിക്കണം. ജില്ലയ്ക്ക് ഉള്ളിലുള്ള സ്ഥലംമാറ്റങ്ങള്‍ നടത്തേണ്ടത് വകുപ്പു മേധാവികളായിരിക്കണം. ജില്ലാ തലത്തിന് താഴെയുള്ള മാറ്റങ്ങള്‍ ജില്ല, താലൂക്ക് തല ഓഫീസര്‍മാര്‍ നിര്‍വഹിക്കണം. വനിതാ ജീവനക്കാരെ മലയോര ജില്ലകളിലെ വിദൂരപ്രദേശങ്ങളില്‍ നിയമിക്കുകയോ സ്ഥലംമാറ്റുകയോ ചെയ്യരുത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അവരുടെ ജില്ലയിലോ അവര്‍ തെരഞ്ഞെടുക്കുന്ന ജില്ലയിലോ മാത്രമേ നിയമിക്കാന്‍ പാടുള്ളൂ. പരസ്പര മാറ്റത്തിനുള്ള അപേക്ഷ പരിഗണിക്കേണ്ടതില്ല.
പൊതുസ്ഥലം മാറ്റത്തിന് എല്ലാ വര്‍ഷവും മുന്‍ഗണനാ പട്ടിക തയ്യാറാക്കണം. അടുത്ത പട്ടിക വരുംവരെ ഇതില്‍ നിന്നു മാത്രമേ സ്ഥലം മാറ്റാവൂ. അച്ചടക്ക നടപടി, വിജിലന്‍സ് അന്വേഷണം, അനുകമ്പാര്‍ഹമായ കാരണങ്ങള്‍ എന്നിവയൊഴികെ മൂന്നുവര്ഷമാകാത്ത ജീവനക്കാരെ സാധാരണഗതിയില്‍ സ്ഥലംമാറ്റരുത്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഒരു ജീവനക്കാരനെയും ഒരേ സീറ്റില്‍ അഥവാ വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കരുത്. ചുരുങ്ങിയത് മറ്റു സീറ്റുകളിലേക്കെങ്കിലും മാറ്റണം.
ഓപ്ഷന്റെ അടിസ്ഥാനത്തിലായിരിക്കണം സ്ഥലംമാറ്റം. ഒരാള്‍ക്ക് മൂന്ന് ഓപ്ഷന് നല്‍കാം. സ്റ്റേഷന് സീനിയോറിറ്റിയായിരിക്കണം മാനദണ്ഡം. ഓപ്ഷന് അനുസരിച്ച് മാറ്റം കിട്ടുന്നവര്‍ അവിടെ മൂന്നു വര്‍ഷമെങ്കിലും ജോലി ചെയ്യണം. ഇങ്ങനെ മാറ്റം കിട്ടിയവര്‍ക്ക് അടുത്തവര്‍ഷം വീണ്ടും അപേക്ഷ നല്‍കാം. എന്നാല്‍ ഓപ്പണ്‍ ഒഴിവുകളിലേക്കെ അവരെ പരിഗണിക്കാവൂ. ഓപ്ഷന് പ്രകാരമല്ലാത്ത മാറ്റം നിര്‍ബന്ധിത സ്ഥലം മാറ്റമായിരിക്കും. അവയുടെ കാലയളവ് ഒരു വര്‍ഷമാണ്. യഥാര്‍ഥത്തില്‍ ജോലി ചെയ്ത ദിവസമേ ഇതിന് കണക്കാക്കാവൂ.
സ്വന്തം ജില്ലയുടെ 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള സര്‍വീസ് ഒരേ സ്റ്റേഷന് സര്‍വീസായി പരിഗണിക്കണം. ഓപ്റ്റ് ചെയ്ത ജില്ലയിലേക്കുള്ള മാറ്റത്തിന് അതേ ജില്ലയിലെ എല്ലാ കേഡറിലുമുള്ള സര്‍വീസ് കണക്കിലെടുക്കാം. വിരമിക്കാന്‍ രണ്ടുവര്‍ഷം മാത്രമുള്ള ജീവനക്കാരെ മുന്‍ഗണനാടിസ്ഥാനത്തില്‍ താത്പര്യമുള്ള സ്റ്റേഷനുകളില്‍ നിയമിക്കാം. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരേ സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിന് കഴിയുന്നതും സൗകര്യമൊരുക്കണം.
പട്ടികജാതി/പട്ടികവര്‍ഗം, അന്ധര്‍, അംഗപരിമിതര്‍, മൂകരും ബധിരരും, മാനസിക വെല്ലുവിളി അനുഭവിക്കുന്നവരുടെ മാതാപിതാക്കള്‍, ഓട്ടിസം ബാധിച്ചവരുടെ മാതാപിതാക്കള്‍, മൂകരും ബധിരരുമായവരുടെ മാതാപിതാക്കള്‍, യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍, സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യ അഥവാ സ്വാതന്ത്ര്യ സമരസേനാനികളെ സംരക്ഷിക്കുന്ന മക്കള്‍, വിധവകള്‍, വിഭാര്യര്‍, മിശ്രവിവാഹിതരായ ജീവനക്കാര്‍, കുട്ടികളെ ദത്തെടുത്ത ജീവനക്കാര്‍, അംഗീകൃത സര്‍വീസ് സംഘടനകളുടെ പ്രസിഡന്റ് അഥവാ ജനറല്‍ സെക്രട്ടറി, സൈനിക സേവനം പൂര്‍ത്തിയാക്കിയവര്‍, സൈനിക/അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യ, ഭര്‍ത്താവ്, അച്ഛന്, അമ്മ, മക്കള്‍ എന്നിവര്‍ക്ക് സ്ഥലംമാറ്റത്തില്‍ പ്രത്യേക മുന്‍ഗണന നല്‍കണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നു.
ഓഫീസിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ഒരു ജീവനക്കാരനെ സ്ഥലംമാറ്റേണ്ടത് ആവശ്യമാണെന്നു കണ്ടാല്‍ ഉത്തരവില്‍ അത് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റാവുന്നതാണ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കരടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: