വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് ഒരു വയസ്സ് പൂര്‍ത്തിയാകുന്നു. കേരളം ഭരിച്ചവരും മുന്‍കാലങ്ങളില്‍ കേന്ദ്രം ഭരിച്ചവരും ഈ പദ്ധതിയോട് കടുത്ത അവഗണനയാണ് കാട്ടിയത്. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഒന്നുകൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും വിഴിഞ്ഞം തുറമുഖം യഥാര്‍ത്ഥ്യത്തിലേക്ക് കുതിക്കുന്നത്. ആയിരം പ്രവൃത്തിദിനങ്ങള്‍കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു. തുറമുഖം യഥാര്‍ത്ഥ്യമാകുന്നതോടെ കേരളം വികസനത്തിന്റെ കൊടുമുടിയിലേക്ക് ഉയരും.
തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് 2015 ഡിസംബര്‍ അഞ്ചിനാണ്. എന്നാല്‍ ചിങ്ങം ഒന്നിന് കരാര്‍ ഒപ്പിടുകയും പ്രാഥമിക പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. നിശ്ചയിച്ച സമയത്തിനുള്ളില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് തുറമുഖ നിര്‍മാണ കമ്പനിയും അദാനി ഗ്രൂപ്പും. നിരവധി എതിര്‍പ്പുകളും ഹര്‍ജികളും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് തുറമുഖ നിര്‍മാണം മുന്നോട്ടുപോയത്. പാരിസ്ഥിതികാനുമതി നല്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിധിക്കെതിരെ നല്കിയ ഹര്‍ജി പുന:പരിശോധിക്കില്ലെന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ വ്യക്തമാക്കിയതോടെ പദ്ധതിയുടെ നിര്‍മാണത്തിന് വേഗത കൈവന്നു.
തീരദേശ റോഡുകള്‍, സൈറ്റ് ഓഫീസ്, വെയ്ബ്രിഡ്ജുകള്‍ എന്നിവയാണ് പൂര്‍ത്തിയായിട്ടുള്ളത്. രണ്ടാംഘട്ട കടല്‍ കുഴിക്കല്‍, മണ്ണുപരിശോധന, പുലിമുട്ട് നിര്‍മാണം എന്നിവ പുരോഗമിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനുമുന്‍പേ തുറമുഖ നിര്‍മാണത്തിനായുള്ള മണ്ണുപരിശോധനയും കടല്കുഴിക്കലും ആരംഭിച്ചിരുന്നു. രണ്ടു ഡ്രഡ്ജറുകള്‍ ഉപയോഗിച്ചുള്ള രണ്ടാംഘട്ട കടല്‍ കുഴിക്കലും മണ്ണുപരിശോധനയുടെ മൂന്നാംഘട്ടവുമാണ് ഇപ്പോള്‍ നടന്നുവരുന്നത്. പുലിമുട്ട് നിര്‍മാണത്തിനായി അരക്കിലോമീറ്ററിലേറെ ദൂരത്തില്‍ കല്ലിട്ടുകഴിഞ്ഞു. ജില്ലയിലെ വിവിധ പാറമടകളില്‍നിന്ന് ലോറിയില്‍ കരിങ്കല്ലെത്തിച്ചാണ് ഇപ്പോള്‍ പുലിമുട്ട് നിര്‍മാണം നടക്കുന്നത്. കടല്‍ വഴി ബാര്‍ജില്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ കല്ലുകള്‍ എത്തിച്ച് ജോലികള്‍ വേഗത്തിലാക്കാനും നിര്‍മാണവിഭാഗത്തിന് ആലോചനയുണ്ട്.
പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടപ്പെടുന്നവര്ക്കായുള്ള പാക്കേജ് വിതരണത്തിലെ പ്രശ്നങ്ങളും മോശം കാലാവസ്ഥയും കാരണം ഒരു വര്‍ഷത്തിനിടെ മാസങ്ങളോളം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. കടല്‍ പ്രക്ഷുബ്ദമായതിനെതുടര്ന്ന് കഴിഞ്ഞ മണ്‍സൂണില്‍ തുടര്‍ച്ചയായി നാലുമാസം യാതൊരു പ്രവൃത്തിയും നടന്നില്ല. ഒക്ടോബറില്‍ കടല്‍ക്ഷോഭം മാറി കാലാവസ്ഥ അനുകൂലമായതോടെയാണ് നിര്‍മാണപ്രവര്‍ത്തികള്‍ പുനഃരാരംഭിച്ചത്. കഴിഞ്ഞയാഴ്ച നിലവിലുള്ള ഡ്രഡ്ജറിനുപുറമെ ശാന്തിസാഗര്‍ 10 എന്ന ശേഷിയേറിയ പുതിയ ഡ്രഡ്ജര്‍ കൂടി എത്തിയതോടെ കടല്കുഴിച്ച് വാര്‍ഫ് നിര്‍മാണത്തിനാവശ്യമായ മണല്‍ത്തിട്ട ഒരുക്കുന്ന ജോലികള്‍ക്ക് വേഗതയേറിയിട്ടുണ്ട്. ജെട്ടി, ബ്രേക്ക്വാട്ടര്‍ നിര്‍മാണങ്ങള്‍ ഉടന്‍ ആരംഭിക്കും.
തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രദേശത്തെ അഞ്ചു നഗരസഭാ വാര്‍ഡുകളിലും രണ്ടു പഞ്ചായത്തുകളിലുമായി സാമൂഹിക പ്രതിബദ്ധതാ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം, സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍, മാലിന്യനിര്‍മാര്‍ജനം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ പുരോഗതി മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: