തിരുവനന്തപുരം: സഹകരണമേഖലയില്‍ പ്രതിസന്ധി ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ 22 ദിവസം കാത്തിരുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി ദേശീയസമിതിയംഗം പി.കെ. കൃഷ്ണദാസ്. ഇതേപ്പറ്റി അന്വേഷണം വേണം. കേന്ദ്രനിര്‍ദ്ദേശം അനുസരിക്കാമെന്ന് തീരുമാനമെടുക്കാന്‍ മന്ത്രിസഭാ യോഗത്തിന് 24 മണിക്കൂര്‍ മാത്രം മതിയായിരുന്നു. എന്നാല്‍ സഹകാരികളിലും സാധാരണക്കാരിലും ഭീതി പരത്താനാണ് ധനമന്ത്രി മുന്‍കൈ എടുത്തത്. അവരെ തെറ്റിദ്ധരിപ്പിച്ച് ഹര്‍ത്താല്‍ നടത്തിയതിന് ഐസക്ക് കേരളത്തോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അര്‍ഥശാസ്ത്ര വിശാരദനെന്ന് സ്വയം അവകാശപ്പെടുന്ന തോമസ് ഐസക്ക് പരസ്പരവിരുദ്ധമായും അടിസ്ഥാനരഹിതമായും ആണ് സംസാരിക്കുന്നത്. പിന്‍വലിക്കപ്പെട്ട കറന്‍സിയുടെ 90 ശതമാനവും തിരികെയെത്തിയെന്ന ഐസക്കിന്റെ പ്രസ്താവന ശരിയല്ല. മുഴുവന്‍ പണവും തിരികയെത്തിയാലും അതെല്ലാം വെള്ളപ്പണമാണെന്ന് പറയാനാകില്ല. ഭാവിയില്‍ നടത്തുന്ന പരിശോധനകൊണ്ടേ അത് പറയാനാകൂ. പരിഷ്കരണം കൊണ്ട് നഷ്ടമല്ലാതെ ലാഭമൊന്നും ഉണ്ടാകില്ലെന്നാണ് ഐസക്ക് പറയുന്നത്. എന്നാല്‍ 2.5 ലക്ഷം കോടിയെങ്കിലും കേന്ദ്രത്തിന് ലാഭമുണ്ടാകുമെന്ന് പിന്നീട് തിരുത്തി. ഇതില്‍ നിന്ന് കേരളത്തിന് വിഹിതം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത് നോക്കുകൂലി ചോദിക്കുന്നതിന് തുല്യമാണ്.
സഹകരണ മേഖലയ്ക്ക് ശേഷം ശമ്പള വിതരണത്തെപ്പറ്റിയാണ് ഐസക്ക് തെറ്റിദ്ധാരണ പരത്തിയത്. ട്രഷറികളുടെ പേരില്‍ കരുതല്‍ ധനം സംഭരിക്കാനാണ് ഐസക്കിന്റെ ശ്രമം. കഴിഞ്ഞമാസം ആദ്യ ദിനങ്ങളില്‍ ആവശ്യമായി വന്നതിനെക്കാള്‍ അധികമാണ് ധനമന്ത്രി ആവശ്യപ്പെട്ടത്. ഇപ്പോള്‍ അടുത്ത മാസത്തെ ശമ്പളം മുടങ്ങുമെന്നാണ് ഐസക്കിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ പരസ്പരവിരുദ്ധമായാണ് അദ്ദേഹം സംസാരിക്കുന്നത്.
സമാന്തര സമ്പദ്വ്യവസ്ഥയുടെ വക്താവും സംരക്ഷകനുമായി തോമസ് ഐസക്ക് മാറി. അദ്ദേഹത്തെപ്പറ്റി മുഖ്യന്ത്രി വീണ്ടുവിചാരം നടത്തണം. മറ്റ് സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗ്യതയെ പരിഹസിക്കുകയാണ് തോമസ് ഐസക്ക്. എന്നാല്‍ അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ പ്രായോഗികമായി തീരുമാനമെടുത്ത് ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിച്ചിട്ടുണ്ട്. എന്നാല്‍ കേരളാ ധനമന്ത്രി നീണ്ട ക്യൂ ഉള്ള എടിഎമ്മുകള്‍ തേടിപ്പിടിച്ച് സന്ദര്‍ശിക്കുകയാണ്. ക്യൂ കണ്ട് പൊട്ടിച്ചിരിക്കുന്നതാണോ ധനമന്ത്രിയുടെ ചുമതലയെന്നും കൃഷ്ണദാസ്
ചോദിച്ചു. എന്തുകൊണ്ട് കലാപം ഉണ്ടാകുന്നില്ലെന്ന് ആവര്‍ത്തിച്ചു ചോദിച്ച് ജനങ്ങളെ കേന്ദ്രസര്‍ക്കാരിനെതിരെ തിരിച്ചു വിടാനാണ് ഐസക്ക് ശ്രമിക്കുന്നത്. ഇത് ഔദ്യോഗിക നിലപാടാണോ എന്ന് സിപിഎം വിശദീകരിക്കണം. സിപിഎം ഭരിക്കുന്ന ത്രിപുരയില്‍ എന്തുകൊണ്ടാണ് ഐസക്ക് പറയുന്ന പ്രതിസന്ധി ഉണ്ടാകാത്തത്? അവര്‍ക്ക് ഐസക്കിന്റെ നിലപാടല്ല ഉള്ളത്. കള്ളപ്പണക്കാര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ഐസക്കിന്റെ കൈകളില്‍ ഖജനാവ് സുരക്ഷിതമല്ല. സമനില തെറ്റിയ പോലെ പെരുമാറുന്ന ഐസക്കില്‍ നിന്ന് ധനവകുപ്പ് എടുത്തുമാറ്റാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: