കാട്ടാക്കട: ആനവണ്ടികള്‍ കട്ടപ്പുറത്ത് വിശ്രമിക്കാന്‍ തുടങ്ങിയതോടെ കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറായി. കട്ടപ്പുറത്തായ ബസുകള്‍ പണിചെയ്യാന്‍ നടപടിയില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനാസ്ഥയും അവഗണനയും ഡിപ്പോയുടെ പ്രവര്‍ത്തനം നിശ്ചലമാക്കുന്നു. സര്‍വ്വീസുകള്‍ റദ്ദാക്കി യാത്രക്കാരെ വലയ്ക്കുന്നത് നാളുകളായി ഡിപ്പോ പതിവാക്കിയിരിക്കുകയാണ്. മലയോര മേഖലയിലെ ജനങ്ങളുടെ ഏക ആശ്രയമായ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ബസ്സുകള്‍ ഇല്ലെന്ന കാരണത്താല്‍ മുപ്പതോളം സര്‍വ്വീസുകള്‍ ആണ് ഓരോ ദിവസവും ഈ ഡിപ്പോയില്‍ നിന്ന് മാത്രം റദ്ദാക്കപ്പെടുന്നത്. 84 ഷെഡ്യൂളുകളാണ് മുന്‍പ് ഇവിടെ നിന്നുണ്ടായിരുന്നത്. ഇപ്പോള്‍ രേഖകളില്‍ 67 ഷെഡ്യൂളും സര്‍വീസ് അന്‍പതില്‍ താഴെയും മാത്രം. കഴിഞ്ഞ ദിവസങ്ങളില്‍ ഓപ്പറേറ്റ് ചെയ്ത സര്‍വീസുകളുടെ എണ്ണം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. ബസ്സുകള്‍ ഇല്ല എന്ന ന്യായം പറയുന്ന അധികൃതര്‍ നിസ്സാര തകരാറുകള്‍ ഉള്ള ബസുകള്‍ പോലും പണി ചെയ്തു നിരത്തിലിറക്കാന്‍ കാലതാമസം വരുത്തുന്നു. ഡിപ്പോയിലെ പതിമൂന്നോളം ബസുകളാണ് ഇപ്പോള്‍ കട്ടപ്പുറത്തുള്ളത്. ഇത് കൂടാതെ മറ്റു കാരണങ്ങള്‍ കൊണ്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്തതു വേറെയും.
എഞ്ചിന് തകരാറുകള്‍ പരിഹരിക്കാനുള്ള ബസ്സുകളുടെ എഞ്ചിനുകളും അനുബന്ധ ഭാഗങ്ങളും പൊളിച്ചെടുത്ത് സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോയിട്ട് മാസങ്ങളായി. ഇവ പണിചെയ്തു തിരികെ എത്തിക്കാത്തതാണ് മാസങ്ങളായി ബസ്സുകള്‍ കട്ടപ്പുറത്താവാന്‍ കാരണം. ബസ്സുകളുടെ അറ്റകുറ്റ പണികള്‍ക്ക് ഡിപ്പോയില്‍ ജീവനക്കാരുണ്ട്. പക്ഷേ ബസുകളുടെ എഞ്ചിനിലുള്ള ഒരു നട്ട് മാറ്റിയിടണമെങ്കില്‍ പോലും ബസിന്റെ എഞ്ചിന് പൊളിച്ചു സെന്‍ട്രല്‍ ഡിപ്പോയില്‍ എത്തിക്കണം. ചില ഉേദ്യാഗസ്ഥര്‍ ഇറക്കിയ ഉത്തരവ് കാരണം നിസ്സാര തകരാര്‍ പരിഹരിക്കാനും സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പിനെ ആശ്രയിക്കുകയാണിവര്‍.
സര്‍വ്വീസുകള്‍ റദ്ദാക്കുന്നത് കാട്ടാക്കട ഡിപ്പോ പതിവാക്കിയതോടെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ദുരിതം വലുതാണ്. നാള്‍ക്കുനാള്‍ നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകണം എന്ന അഭിപ്രായം വിവിധ കോണുകളില്‍ നിന്നും ഉയരുമ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ ഓരോ ദിവസവും കെഎസ്ആര്‍ടിസിക്ക് വരുത്തി വയ്ക്കുന്ന നഷ്ടം ലക്ഷങ്ങളുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: