ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ ഇവരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ ജയലളിതയ്ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കല്‍ ബുള്ളറ്റിന് 12 മണിക്ക് പുറത്തിറക്കുമെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധര്‍, പള്‍മനോളജിസ്റ്റ്, ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധര്‍ എന്നിവരുടെ സംഘമാണ് ജയലളിതയെ പരിശോധിക്കുന്നത്. ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ ചെന്നൈയിലും തമിഴ്നാടിന്റെ വിവിധയിടങ്ങളിലും സുരക്ഷാ ശക്തമാക്കി. ഇതിനു പുറമെ സംസ്ഥാനത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പോലീസ് ജാഗരൂകരായിട്ടിരിക്കാന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവുമായി ഫോണില്‍ സംസാരിച്ചു. വിവിധ അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പൊലീസിനോടും അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ കേന്ദ്രആഭ്യന്തര വകുപ്പ് നിര്‍ദേശം നല്കി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 9 കമ്പനി ദ്രുതകര്‍മ്മ സേന ചെന്നൈയിലെത്തി.
അതേ സമയം നൂറുകണക്കിന് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടമായെത്തി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയാണ്.
ഇതിനു പുറമെ തമിഴ്നാട്ടില്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കി. ചെന്നൈയിലെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചുപൂട്ടുകയും ചെയ്തു. തമിഴ്നാട്ടിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാ സര്‍വകലാശാലയുടെ തിങ്കളാഴ്ചയിലെ എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: