റോം/വെല്ലിങ്ടണ്‍: ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റെയോ റെന്‍സി രാജി പ്രഖ്യാപിച്ചു. ജനഹിത പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രാജി പ്രഖ്യാപനം. ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നാഷണല്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കീയും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു.
റെന്‍സിയുടെ ഭരണഘടനാ പരിഷ്ക്കാരങ്ങളെ 46 ശതമാനം ആളുകള്‍ മാത്രമാണ് അനുകൂലിച്ചത്, 54 ശതമാനം ആളുകള്‍ എതിര്‍ത്തു. പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം കേന്ദ്ര ഗവണ്മെന്റിന് കീഴിലാക്കുക, സെനറ്റിന്റെ അധികാരം ചുരുക്കുക തുടങ്ങിയ ഭരണ പരിഷ്കാരങ്ങള്‍ മുന്നോട്ടുവച്ചാണ് ജനഹിത പരിശോധന നടത്തിയത്. ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് റെന്‍സിയുടെ വിശദീകരണം. പ്രധാനമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകരിക്കാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ പാര്ട്ടികളുയര്ത്തുന്ന ആരോപണം
ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയും നാഷണല്‍ പാര്‍ട്ടി നേതാവുമായ ജോണ്‍ കീ മന്ത്രിസഭയില്‍ തീരുമാനം അറിയിച്ചതിന് ശേഷമാണ് രാജിവയ്ക്കുന്ന കാര്യം പുറത്തുവിട്ടത്. കുടുംബപരമായ ചില കാരണങ്ങളാലാണ് രാജിയെന്ന് ജോണ്‍ കീ പറയുന്നു. ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ തീരുമാനമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബര്‍ 12ന് കീയുടെ ഔദ്യോഗിക രാജി പ്രഖ്യാപനത്തിന് ശേഷം ഗ്രൂപ്പില്‍ നിന്ന് പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ ഉപരാഷ്ട്രപതി ബില്‍ ഇംഗ്ലീഷ് ചുമതല വഹിക്കുമെന്ന് ജോണ്‍ കീ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണ ലഭിച്ച പ്രധാനമന്ത്രിയായിരുന്നു കീ. ഇത് മൂന്നാം വട്ടമാണ് അദ്ദേഹം പ്രധാനമന്ത്രിയായി ചുമതല വഹിക്കുന്നത്. 2008ലാണ് ജോണ്‍ കീ ആദ്യമായി പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹം കേരള സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: