തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതിനാല്‍ സംസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കും. ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കും. ഡിസംബര്‍ 6 ആയതിനാല്‍ ശബരിമലയും പരിസര പ്രദേശങ്ങളും ഇന്ന് കര്‍ശന നിരീക്ഷണത്തിലാണ്. ഇതോടൊപ്പം ജയലളിതയുടെ ആരോഗ്യസ്ഥിതിയും കൂടി കണക്കിലെടുത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സന്നിധാനത്ത് ആഴിക്കുചുറ്റം വടംകെട്ടി. ഭക്തര്‍ ആഴിക്ക് അടുത്തേക്ക് പോകുന്നത് തടയാനും നിര്‍ദ്ദേശം നല്കി. തമിഴ്നാട്ടില്‍ നിന്നും അയ്യപ്പഭക്തര്‍ വരുന്നതിനാലാണ് വടം കെട്ടി സുരക്ഷ കര്‍ശനമാക്കിയത്.
കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ അതിര്‍ത്തിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്നില്ല. ചരക്ക് വാഹനങ്ങളും തമിഴ്നാട്ടിലേക്ക് പോകുന്നില്ല.
ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ പോലീസ് പട്രോളിംഗ് കര്‍ശനമാക്കിയിട്ടുണ്ട്. തമിഴ്നാട് വഴി പോകുന്ന മറ്റ് സ്വകാര്യ യാത്രാ ബസ്സുകളും സര്‍വ്വീസ് നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: