മുളങ്കുന്നത്തുകാവ്: വടക്കാഞ്ചേരി പീഡനക്കേസിലെ യുവതിക്കും ഭര്‍ത്താവിനുമെതിരെ കേസ്. മക്കള്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏതൊക്കെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പോലീസ് വെളിപ്പെടുത്തിയില്ല. ബാലപീഡനങ്ങള്‍ക്കെതിരായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നാണ് സൂചന.
ദേഹോപദ്രവവും മാനസികപീഡനവും ആരോപിക്കുന്ന പരാതിയാണ് പതിനൊന്നും ഒമ്പതും വയസ്സുള്ള കുട്ടികള്‍ നല്‍കിയത്. ചട്ടുകംകൊണ്ട് പൊള്ളിച്ചുവെന്നും ഭക്ഷണം തരാറില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. അച്ഛനും അമ്മയും തമ്മില്‍ എന്നും നടക്കുന്ന ബഹളം മൂലം മനോവിഷമം അനുഭവിക്കുന്നതായും പരാതിയില്‍ പറയുന്നു.
പെരിങ്ങണ്ടൂര്‍, കുറാഞ്ചേരി എന്നിവിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചപ്പോള്‍ മാനസികമായും ശരീരികമായും മാതാപിതാക്കള്‍ പീഡിപ്പിച്ചെന്ന് കുട്ടികള്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ചൈല്‍ഡ് ലൈന്‍ വഴിയായിരുന്നു പരാതി നല്‍കിയത്. പിന്നീട് പോലീസിന് പരാതി കൈമാറുകയായിരുന്നു. പോലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.
കുട്ടികള്‍ ഇപ്പോള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്. ഇവരും നേരത്തേ യുവതിക്കും ഭര്‍ത്താവിനും എതിരെ പരാതിനല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: