ചവറ: തെക്കുംഭാഗം ഗ്രാമപഞ്ചായത്തിലെ വടക്കുംഭാഗം അഞ്ചാം നമ്പര്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നതിന് സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും സിഐടിയു കണ്‍വീനറുമായ നേതാവാണ് തടസം നില്‍ക്കുന്നത്. 1983ലാണ് വടക്കുംഭാഗം വാളാത്തില് കേന്ദ്രീകരിച്ച് അങ്കണവാടി ആരംഭിച്ചത്. സ്വന്തമായി സ്ഥലവും കെട്ടിടവും വേണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ രക്ഷാകര്‍ത്താക്കളും നാട്ടുകാരും വടക്കുംഭാഗം പ്ലാവെയില് തെക്കതില്‍ മധുസൂധനനോട് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ അച്ഛന് വാസുദേവന്റെ സ്മരണയ്ക്കായി രണ്ട് സെന്റ് സ്ഥലം സൗജന്യമായി നല്‍കുകയായിരുന്നു. 1991 നവംബര്‍ 25ന് അന്ന് പഞ്ചായത്ത് മെമ്പറായിരുന്ന എന്‍.രഘുവിന്റെ സാന്നിധ്യത്തിലായിരുന്നു സ്ഥലം കൈമാറിയത്. സര്‍വ്വേ നമ്പര്‍ 1851, റീസര്‍വേ നമ്പര്‍ 42/5.2(40/15) ല്‍പ്പെട്ട 54.75 സെന്റ് വസ്തുവില്‍ രണ്ട് സെന്റ് വസ്തുവാണ് വിട്ടുനല്‍കിയത്. ഈ സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിയുന്നതിന് 20000 രൂപ എസ്സി ഫണ്ടില്‍ നിന്നുമനുവദിച്ചു. ഈ തുക തികയാതെ വന്നപ്പോള്‍ അന്ന് ടീച്ചറായിരുന്ന പുന്തലയില്‍ സതിയുടെ സംഭാവനയായ 20000 രൂപയും രക്ഷാകര്‍ത്താക്കളുടെ വിഹിതമായ 5000 രൂപയും ചേര്‍ത്ത് ആകെ 45000 രൂപക്ക് കെട്ടിടം പണിതു. വിട്ടുനല്‍കിയ രണ്ടുസെന്റ് വസ്തുവിന്റെ ബാക്കിയുള്ള സ്ഥലം 2006ല്‍ ഈ സിപിഎം നേതാവ് വിലയ്ക്ക് വാങ്ങി.
അങ്കണവാടിയ്ക്ക് വിട്ടുനല്‍കിയ രണ്ടുസെന്റ് വസ്തു കൂടി ഉള്‍പ്പെടുത്തി വ്യാജ പ്രമാണം ചമച്ച് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ വസ്തുവില്‍ നിന്ന് അങ്കണവാടി കെട്ടിടം ഒഴിഞ്ഞുതരണമൊവശ്യപ്പെട്ട് നേതാവ് പലതവണ പരാതി നല്കി. രേഖകള്‍ പ്രകാരം വസ്തു അങ്കണവാടിയ്ക്ക് സ്വന്തമായതിനാല്‍ അധികൃതര്‍ പരാതി തള്ളുകയാണ് ചെയ്തത്. അമിതമായ ചൂട് കാരണം കുട്ടികള്‍ തളര്‍ന്ന് വീഴുന്നത് പതിവായതോടെ അങ്കണവാടി അധികൃതര്‍ വൈദ്യുതിക്ക് അപേക്ഷിച്ചിരുന്നു. ഇതറിഞ്ഞ സിപിഎം നേതാവ് വ്യജരേഖകള്‍ കാട്ടി വൈദ്യുതിബന്ധം സ്ഥാപിക്കുന്നതിന് സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഇത്തരത്തില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിന് തടസം നില്ക്കുന്ന നേതാവിനെതിരെ പ്രദേശത്ത് ജനരോഷം ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: