കറാച്ചി: പാക്കിസ്ഥാനില്‍ റീജന്റ് പ്ലാസ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ പതിനൊന്ന് പേര് മരിക്കുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിരവധി നാശനഷ്ടങ്ങളും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പലരും ഇപ്പോഴും ഹോട്ടലില്‍ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി തുടരുകയാണ്.
ഷെഹ്ര – ഇ – ഫൈസലിനടുത്തുള്ള ഹോട്ടലിലെ താഴത്തെ നിലയിലുള്ള അടുക്കളയില്‍ നിന്നാണ് ആറുനില കെട്ടിടത്തിലേക്ക് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തി മൂന്നു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിച്ചതിനെ തുടര്‍ന്ന് കെട്ടിടത്തിന് മുകളിലത്തെ നിലയില്‍ ഉണ്ടായിരുന്നവര്‍ താഴെക്ക് ചാടിയാണ് രക്ഷപ്പെട്ടത്. എന്നാല്‍ ഇവര്‍ക്ക് കാര്യമായ ഒടിവുകളും മറ്റും പരിക്കുകളും ഏറ്റിട്ടുണ്ട്. ചിലരുടെ ശരീരത്തില്‍ ചില്ലുകള്‍ കൊണ്ടും പരിക്കേറ്റിട്ടുണ്ട്. കനത്ത പുക ശ്വസിച്ചവരും ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ രണ്ട് ഡോകടര്‍മാരും നാലു സ്ത്രീകളും ഉള്‍പ്പെടും.
അപകടത്തില്‍ പെട്ട രണ്ടു വിദേശികള്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: