മങ്കൊമ്പ്: നെടുമുടി, കരുവാറ്റ, വൈശ്യംഭാഗം റോഡുകളില്‍ അധികഭാര വാഹനങ്ങള്‍ക്കു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. അമിതഭാരവും കയറ്റിയുള്ള വാഹനങ്ങള്‍ പോകുന്നതിനാല്‍ റോഡിനിരുവശത്തുമുള്ള വീടുകള്‍ക്കു നാശനഷ്ടങ്ങള്‍ വരുത്തുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ലോറികളുടെ അപകടപ്പാച്ചിലില്‍ നൂറുകണക്കിനു കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. വീടുകള്‍ക്കു നാശനഷ്ടമുണ്ടാകുന്നതിനുപുറമെ പൊടിപറത്തുന്ന ലോറികള്‍ ജനങ്ങള്‍ക്കു ശ്വാസകോശരോഗങ്ങളും സമ്മാനിക്കുന്നു.
വലിയ ടിപ്പര്‍ ലോറികള്‍ക്കു പുറമെ ടോറസ് വാഹനങ്ങളും ഇതുവഴി രാപകലില്ലാതെ പായുന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സാധനസാമഗ്രികളാണ് ആദ്യമൊക്കെ ലോറികളില്‍ കൊണ്ടുവന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ നിലംനികത്തലിനാവശ്യമായ മണ്ണ് വ്യാപകമായ തോതില്‍ പ്രദേശത്തേയ്ക്കു കൊണ്ടുവരുന്നു. ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് വന്‍തോതില്‍ കൂട്ടിയിടുന്ന മണ്ണ് ആവശ്യാനുസരണം മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുകയാണ് പതിവ്.
പലപ്പോഴും ലോറികളില്‍ കയറ്റാവുന്നതിലും അധികം ഭാരവും കയറ്റിയാണ് വാഹനങ്ങള്‍ എത്തുന്നത്. 40ടണ്‍ ഭാരശേഷിയുള്ള ടോറസ് ലോറികളില്‍ അതിനെക്കാള്‍ അധികം ഭാരം കയറ്റുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരം ലോറികള്‍ ഏറെ അകലെയെത്തുമ്പോഴെ വീടുകള്‍ക്കു കുലുക്കം അനുഭവപ്പെടുന്നു.
നിരവധി വീടുകളുടെ ഭിത്തികള്‍ ഇതിനകം തകര്‍ന്നുകഴിഞ്ഞു. അമിതഭാരം കയറ്റിയ ലോറികള്‍ തമ്മിലുള്ള മത്സരയോട്ടം നാട്ടുകാര്‍ക്കിടയില്‍ അപകടഭീതിയുണര്‍ത്തുന്നു. അമിതഭാരം കയറ്റിയുള്ള ടിപ്പര്‍ ലോറികളുടെ അപകടപ്പാച്ചിലിനു നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കു പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: