ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ജനതാദള്‍ യുണൈറ്റഡ് രംഗത്ത്. ദീദി (മൂത്ത സഹോദരി)യായി പ്രവര്‍ത്തിക്കുന്നതിന് പകരം ദാദയായി പെരുമാറരുതെന്ന് ജെഡിയു വക്താവ് കെ.സി ത്യാഗി മുന്നറിയിപ്പ് നല്കി. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വഞ്ചകനെന്ന് മമത വിളിച്ചതാണ് ജെഡിയുവിനെ പ്രകോപിപ്പിച്ചത്.
അവര്‍ ദീദിയുടെ രൂപത്തില്‍ വളരെ നല്ലതാണ്. എന്നാലവരെ ദാദയായി കാണാന്‍ വലിയ രസമില്ല, കെ.സി ത്യാഗി പറഞ്ഞു. നോട്ട് നിരോധനത്തിനെതിരെ പാട്നയില്‍ നടന്ന ധര്‍ണ്ണയിലാണ് നിതീഷിന്റെ പേരു പരാമര്‍ശിക്കാതെ വഞ്ചകനെന്ന് വിശേഷിപ്പിച്ചത്. നോട്ട് നിരോധനത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തെത്തിയപ്പോള്‍ ആരെങ്കിലും ഇതിനെ അനുകൂലിച്ചാല്‍ അവര്‍ക്ക് ജനങ്ങള്‍ ശിക്ഷ നല്‍കുമെന്ന് മമത ബാനര്‍ജി പ്രസംഗിച്ചിരുന്നു. നോട്ട് നിരോധനത്തെ അനുകൂലിച്ച് തുടര്‍ച്ചയായി രംഗത്തെത്തിയ നിതീഷ് കുമാറിനെ ലക്ഷ്യമിട്ടായിരുന്നു മമതയുടെ പ്രസംഗം.
അഴിമതികളാല്‍ നിറഞ്ഞ പാര്‍ട്ടിയാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസെന്നാണ് ജെഡിയു നേതാക്കളുടെ പ്രതികരണം. ശാരദ ചിട്ടി തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട മമതയുടെ പാര്‍ട്ടിയാണ് കള്ളപ്പണം പിടിക്കാനുള്ള നടപടിക്കെതിരെ ഏറ്റവുമധികം അസ്വസ്ഥരാകുന്നതെന്നും ജെഡിയു നേതാക്കള്‍ ആരോപിക്കുന്നു. ഉറവിടമില്ലാത്ത പണം കണ്ടെത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും ജെഡിയു പിന്തുണയ്ക്കുമെന്ന് ജെഡിയു വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു. ആക്രമണോത്സുകത കൂടുന്നത് നേതാവിനെപ്പറ്റിയുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളെ തകര്‍ക്കുമെന്ന് ദല്‍ഹിയില്‍ നടന്ന പരിപാടിയില്‍ നിതീഷ് കുമാര്‍ മമതയെ ഉദ്ദേശിച്ച് പ്രതികരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: