എരുമേലി: ശബരിമല തീര്‍ത്ഥാടനമാരംഭിച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും എരുമേലിയിലെ സീസണ് കടകള്‍ക്ക് ലൈസന്‍സും തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡും എടുക്കാന്‍ തയ്യാറാകുന്നില്ല.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലി പഞ്ചായത്തില്‍ മാത്രം അഞ്ഞൂറിലധികം താത്ക്കാലിക കടകളാണുള്ളത്. പരിശോധനകള്‍ക്കായി റവന്യൂസ്ക്വാഡ് കടകളിലെത്തി ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ എടുക്കണമെന്ന് പലതവണ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഒരു കടപോലും നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറായിട്ടില്ല.
തീര്‍ത്ഥാടന അവലോകന യോഗ തീരുമാനപ്രകാരം സീസണ് കടകള്‍ക്ക് പഞ്ചായത്തില്‍ നിന്നും ലൈസന്‍സും, കടകളില്‍ ജോലിക്ക് നില്‍ക്കുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും, തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി റവന്യൂ സംഘം കടകളില്‍ കയറിയിറങ്ങി പല തവണ പറഞ്ഞിട്ടും ലൈസന്‍സ് എടുക്കാന്‍ കച്ചവടക്കാരും തയ്യാറാട്ടില്ല. എന്നാല്‍ പഞ്ചായത്തിലെ കാലതാമസമാണ് ലൈസന്‍സ് എടുക്കാന്‍ വൈകുന്നതെന്നും കച്ചവടക്കാരും പറയുന്നു.
ലൈസന്‍സ് എടുക്കാത്തതോടെ പഞ്ചായത്തിന്റെ തനതു വരുമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. കടകള്‍ക്ക് ലൈസന്‍സ് ഇല്ലാതു മൂലം നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിനും കഴിയുന്നില്ല.
എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഉള്ളതിനാല്‍ ദേവസ്വം കരാറുകാര്‍ നടത്തുന്ന കടകളില്‍ മാത്രമായി പരിശോധനയും ഒതുങ്ങുകയാണന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: