കോട്ടയം: സ്വകാര്യ ബസുകളുടെ ആധിപത്യമുള്ള നാഗമ്പടം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് യാത്രക്കാര്‍ക്ക് എന്നും പേടിസ്വപ്നം. അമിതവേഗതയില്‍ സ്റ്റാന്റിനുള്ളിലേക്ക് ബസുകള്‍ പ്രവേശിക്കുന്നതും, യാത്രക്കാരെ അവഗണിച്ച് ബസുകള്‍ പിന്നോട്ട് എടുക്കുന്നതും പതിവാണ്. ഇത് നിയന്ത്രിക്കാന്‍ പോലീസ് സംവിധാനങ്ങളില്ല എന്നതാണ് ഇവിടുത്തെ മുഖ്യപ്രശ്നം.
നിരവധി അപകടങ്ങള്‍ ഇതിനകം ഇവിടെ ഉണ്ടായിട്ടുണ്ട്. ഇതില്‍ ഒടുവിലത്തേതാണ് മുത്തശ്ശിക്കൊപ്പം സ്റ്റാന്റിലെത്തിയ ആറാം ക്ലാസുകാരിയുടെ ദാരുണമായ അന്ത്യത്തിന് വഴിയൊരുക്കിയ സംഭവം. അടുത്തിടെ തിരുനക്കര സ്റ്റാന്റിലും ഇത്തരം അപകടം സംഭവിക്കുകയുണ്ടായി. നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളില്‍ അപകടം പതിവായിട്ടും പോലീസ് എയ്ഡ്പോസ്റ്റ് പോലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.
അലക്ഷ്യമായ നിലയില്‍ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കുന്നത് ഏതെങ്കിലും യാത്രക്കാരന് ചോദ്യം ചെയ്താല്‍ സംഘടിതമായി കയ്യേറ്റത്തിന് ശ്രമിലക്കുന്നതും ഇവിടെ പതിവാണ്. സുരക്ഷിതമായ യാത്രക്ക് സൗകര്യമില്ലാത്ത നിലയില്‍ നാഗമ്പടം ബസ് സ്റ്റാന്റ് മാറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ യാത്രക്കാരുടെ ആവലാതികള്‍ കേള്‍ക്കാന്‍ അധികൃതരും തയാറല്ല.
ഇതിനിടയില്‍ബസ്റ്റാന്റ് കേന്ദ്രീകരിച്ച് കഞ്ചാവടക്കമുള്ള മയക്കുമരുന്നുപയോഗവും ഇതിന്റെ വിതരണവും നടക്കുന്നെന്നും ആക്ഷേപമുണ്ട്. ക്രിമിനലുകള്‍ക്ക് താവളമായും ബസ്സ്റ്റാന്റ്പരിസരം മാറുന്നതായും പറയപ്പെടുന്നു. എന്നാല്‍ ബസ്സ്റ്റാന്റിനുള്ളില്‍ ബസ്സുകളുടെ അമിതവേഗം നിയന്ത്രിക്കാനോ സാമൂഹ്യവിരുദ്ധരടക്കമുള്ളവരെ കണ്ടെത്താനോ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. ബസ്സ്റ്റാന്റിലെ അപകടങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ദാരുണഅന്ത്യം.
അമിത വേഗത്തില്‍ പിന്നിലേക്ക് എടുത്ത സ്വകാര്യ ബസ് ഇടിച്ച് ഒളശ കൊച്ചു പറമ്പില്‍ പ്രീത-സുഗുണന് ദമ്പതികളുടെ മകള്‍ അരുണിമയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന വല്യമ്മ ശാന്തമ്മയെ സാരമായ പരുക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കോട്ടയം പുതുപ്പള്ളി ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. പെന്ഷന് വാങ്ങുന്നതിനായി വല്യമ്മ ശാന്തമ്മയ്ക്കൊപ്പം ട്രഷറിയില്‍ പോയ ശേഷം മടങ്ങുകയായിരുന്നു അരുണിമ. ഒളശ ഭാഗത്തേയ്ക്കുള്ള ബസുകള്‍ കിടക്കുന്ന ഭാഗത്തേയ്ക്കു റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തില്‍ പിന്നോട്ടെടുത്ത ബസ് ഇരുവരുടെയും ശരീരത്തില്‍ തട്ടുകയായിരുന്നു. ബസിന്റെ വാതിലിന്റെ വിജാഗിരി വസ്ത്രത്തില്‍ ഉടക്കിയ അരുണിമ മുന്‍ ചക്രങ്ങള്‍ക്ക് അടിയിലേയ്ക്കാണ് വീണത്. ഇതിനിടെ കുട്ടിയുടെ തലയിലൂടെ വാഹനത്തിന്റെ മുന്‍ ചക്രങ്ങള്‍ കയറിയിറങ്ങിയിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശാന്തമ്മയും ബസിന്റെ അടിയിലേയ്ക്കു വീണു. അപകടം കണ്ട് ആളുകള്‍ ബഹളം വച്ചതോടെയാണ് ബസ് നിര്‍ത്തിയത്. ഈ സമയം സ്റ്റാന്‍ഡിനുള്ളിലുണ്ടായിരുന്ന കുടമാളൂര്‍ ഇരവീശ്വരത്തില്‍ ഗോപാലകൃഷ്ണനാണ് ശാന്തമ്മയെ വാഹനത്തിന്റെ അടിയില്‍ നിന്നു പുറത്തെടുത്തത്. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ ഈസ്റ്റ് സിഐ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരുക്കേറ്റ ശാന്തമ്മയെയും, കുട്ടിയുടെ മൃതദേഹവും ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സാരമായി പരുക്കേറ്റ ശാന്തമ്മയെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി.
പിന്നോട്ടെടുത്ത സ്വകാര്യ ബസില്‍ ഡ്രൈവര്‍മാത്രമാണ് ഉണ്ടായിരുന്നത്. ഇതാണ് അപകടകാരണമായതെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്നു ഡ്രൈവര്‍ ഓടിരക്ഷപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: